അഞ്ജു അഷറഫ്-
കൊച്ചി:
ഫെബ്രുവരി 10ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത രാജ്യന്തര ചലച്ചിത്രമേള തിരുവനന്തപുരത്തും കൊച്ചിയിലുമായി പത്ത് ദിവസം പിന്നിടുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും പുതിയ കാഴ്ച അനുഭവം സമ്മാനിച്ചു കൊണ്ടാണ് സമാപനം കുറിക്കുന്നത്.
ലോക്ഡൗണിന് ശേഷം കേരളത്തിന്റെ നാല് ഇടങ്ങളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ചു വലിയ രീതിയിലുള്ള പ്രചരണവും ജനപങ്കാളിത്തവും ഉറപ്പാക്കാന്‍ കഴിഞ്ഞു എന്നത് പ്രത്യേകം ശ്രദ്ധേയമായ കാര്യമാണ്. തിരുവനന്തപുരം മാത്രമായി കേന്ദ്രീകരിച്ചിരുന്ന മേള കോവിഡിന്റെ പശ്ചാത്തലത്തില്‍ നാല് മേഖലകളായി തിരിക്കുകയും ജനങ്ങളുടെ അടുത്തേക്ക് വരികയും ചെയ്തതോടെ സിനിമ തീയേറ്ററുകളില്‍ നിന്ന് അകന്നുപോയ പ്രേക്ഷകരെ കൂടുതലായി ആകര്‍ഷിക്കാനും തീയേറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരാനും സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.
ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്താണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഒരു സ്ഥിരം വേദി ഉണ്ടായത്.
കോവിഡ് മഹാമാരിക്ക് മുന്‍പുണ്ടായിരുന്ന ചലച്ചിത്ര അന്തരീക്ഷമല്ല നിലവിലുള്ളത്. അടച്ചുപൂട്ടിയ സിനിമ തീയറ്ററുകള്‍ പത്ത് മാസങ്ങള്‍ക്കുശേഷം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരിടത്തും ആള്‍ക്കൂട്ടങ്ങളില്ല. ഈയൊരു പ്രത്യേക സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടുകളിലൂടെ രാജ്യാന്തര ചലച്ചിത്രമേള നടത്താന്‍ തയ്യാറായത്.
സാംസ്കാരിക വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ശ്രദ്ധാപൂര്‍വ്വമായ നീക്കങ്ങളും ഇടപെടലുകളും കേരളത്തില്‍ പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തുമെന്നകാര്യത്തില് സംശയമില്ല.
തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നീ നാല് മേഖലകളിലായി നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള സമാപിക്കുമ്പോള്‍ ചലച്ചിത്രരംഗത്ത് വിപ്ലവാത്മകമായ വലിയ മുന്നേറ്റം തന്നെ ഉണ്ടാകും. മേളയുടെ നടത്തിപ്പിന് ചുക്കാന്‍പിടിച്ച ചലച്ചിത്ര അക്കാദമി ചെയര്മാന് കമലും അക്കാദമി സെക്രട്ടറി അജോയും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ചലച്ചിത്ര മേളക്കെതിരെ ഒറ്റപ്പെട്ട ചില അപസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും അതിലെ രാഷ്ട്രീയം തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിഞ്ഞു. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സിനിമയാണ് മുഖ്യം. കൊച്ചിയിലെ ജനക്കൂട്ടം വളരെ അച്ചടക്കത്തോടെ ആണ് ഓരോ തിയേറ്ററിലും ഇരുന്ന് സിനിമ കണ്ടത്.
ചലച്ചിത്രമേളയുടെ രണ്ടാം മേഖല പ്രദര്‍ശനത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ റിലീസ് സിനിമകളും ഓസ്ക്കാറിലെ മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ മേളയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് 2500 ഓളം പ്രതിനിധികള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. ചലച്ചിത്ര മേളയുടെ എല്ലായിടങ്ങളിലും യുവാക്കളുടെയും യുവതികളുടെയും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. വര്‍ത്തമാന കാല സിനിമയുടെ പ്രതീക്ഷയും അവരിലാണ്. കോവിഡ് കാലത്ത് വളരെ അധികം കരുതലോടെ സംഘടിപ്പിക്കപ്പെട്ട മേള ചലച്ചിത്രരംഗത്ത് പുതിയൊരു ഉണര്‍വ് സൃഷ്ടിക്കുകയും നഷ്ടപ്പെട്ട തൊഴില്‍സാധ്യതകള്‍ വീണ്ടെടുക്കാനും വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാനും രാജ്യന്തര ചലച്ചിത്രമേളയില്‍ കണ്ട ജനപങ്കാളിത്തം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
എല്ലാവര്ക്കും പങ്കുചേരാനുള്ള മേളകള്‍ ചലച്ചിത്രരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.