സി എന്‍ എ-
തലശ്ശേരി:
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി 'ചുരുളി'യുള്‍പ്പടെ മത്സര ചിത്രങ്ങള്‍. പ്രേക്ഷകര്‍ ആകാംഷാപൂര്‍വം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് 'ചുരുളി'. തിരുവനന്തപുരത്തും, കൊച്ചിയിലും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തലശ്ശേരിയിലും തരംഗമായി. തെറ്റുകള്‍ ശരിയായും, ശരികള്‍ തെറ്റായും മാറിമറിയുന്ന സങ്കീര്‍ണമായ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന 'ചുരുളി'ക്ക് മേളയുടെ തലശ്ശേരി പതിപ്പില്‍ ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല. വന്‍ ജനത്തിരക്കാണ് 'ചുരുളി'യുടെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്. മനസ്സിന്റെ അടിസ്ഥാന ചേതനകലളാല് ചുഴലുന്ന മനുഷ്യന്റെ കഥയാണ് 'ചുരുളി'യുടെ ഇതിവൃത്തം.
ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷം മാറി പോകുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു.
മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'കൊസ', അസര്‍ബൈജാനിയന്‍ ചിത്രം 'ബിലേസുവര്‍', വിയറ്റ്നാമീസ് ചിത്രം 'റോം', ബ്രസീലിയന്‍ ചിത്രം 'മെമ്മറി ഹൗസ്', മെക്സിക്കന്‍ ചിത്രം 'ബേര്‍ഡ് വാച്ചിങ്' തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദര്‍ശിപ്പിച്ച മറ്റ് മത്സര ചിത്രങ്ങള്‍. മികച്ച പ്രേക്ഷക പ്രതികരണം നേടാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞു.
മരണത്തെ പേടിയുള്ള മാര്ട്ടിന് എന്ന എഴുത്തുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിച്ച വിപിന്‍ ആറ്റ്ലിയുടെ 'മ്യൂസിക്കല്‍ ചെയറും' പ്രേക്ഷക ശ്രദ്ധ നേടി.
കാമുകന് ചതിച്ചതിനാല്‍, അയാളെ കൊന്ന് പ്രതികാരം ചെയ്ത് സ്വന്തം വേരുകളിലേക്ക് മടങ്ങി പോകണമെന്ന മിത്തില്‍ ജീവിക്കുന്ന അണ്‍ഡൈന്‍ എന്ന യുവതിയുടെ കഥ പറയുന്ന 'അണ്‍ഡൈന്‍' എന്ന ചിത്രവും 'നെവര്‍ ഗൊണ്ണാ സ്നോ എഗൈന്‍', 'ദ വുമണ്‍ ഹു റാന്‍', 'നോവേര്‍ സ്പെഷ്യല്‍', 'ഹൈ ഗ്രൗണ്ട്', 'എനദര്‍ റൗണ്ട്' എന്നിങ്ങനെ വ്യത്യസ്ത കഥകള്‍ പറയുന്ന ചിത്രങ്ങളുമാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.
അന്തരിച്ച സംവിധായകന് കിം കി ഡുക്കിന്റെ ആദരസൂചകമായി പ്രദര്‍ശിപ്പിച്ച 'സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിംഗ്' എന്ന ചിത്രവും പ്രേക്ഷകരുടെ മനം നിറച്ചു.
ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത '1956 , മധ്യതിരുവിതാംകൂറും ഗിരീഷ് കാസറവള്ളിയുടെ 'ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ'യുമാണ് കലഡോസ്കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. ആകെ 24 സിനിമകളാണ് രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.