സി എന്‍ എ-
തിരു:
സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ ഉടനെ തുറക്കില്ല. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിയോടൊപ്പം വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. അതേസമയം ചലച്ചിത്ര വ്യവസായ മേഖല നേരിടുന്ന അതീവഗുരുതരമായ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിന് കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സിനിമ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴും കഴിഞ്ഞ എട്ടു മാസമായി കേരളത്തിലെ എഴുന്നൂറോളം മികച്ച തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. പതിനായിരത്തിലധികം വരുന്ന തീയേറ്റര്‍ തൊഴിലാളികളും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാരും കലാകാരികളും വലിയ പ്രതിസന്ധി ഘട്ടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോടികള്‍ മുടക്കി സിനിമ നിര്‍മ്മിക്കുകയും അത് തിയറ്ററില്‍ എത്തിക്കാന്‍ പറ്റാതെ സാമ്പത്തികബാധ്യതയില്പ്പെട്ടു നില്ക്കുന്ന എത്രയോ നിര്‍മാതാക്കളുണ്ട്. 70 സിനിമകളാണ് റിലീസിന് ഒരുങ്ങി നില്‍ക്കുന്നത്. ഏകദേശം 460 കോടി രൂപയോളം മുടങ്ങിക്കിടക്കുകയാണ്. കൊവിഡ് കാലത്ത് സിനിമ വ്യവസായം നേരിട്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രശ്നങ്ങളും മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന ഡബിള്‍ ടാക്സ് നിര്‍ത്തലാക്കണം, അടഞ്ഞുകിടക്കുന്ന കാലത്തെ വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണം, ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാര്‍ജ്ജ് തീയറ്റര്‍ തുറന്നതിന് ശേഷം പലിശ ഇല്ലാതെ അടയ്ക്കാനുള്ള സൗകര്യം ഉണ്ടാക്കി തരണം, ബില്‍ഡിംഗ് ടാക്സ്, പ്രൊവിഷന്‍ ടാക്സ്, വര്‍ഷാവര്‍ഷം നല്‍കേണ്ട കോണ്ട്രിബ്യൂഷന് തുക, ലൈസന്‍സ് കാലാവധി തുടങ്ങി അടഞ്ഞുകിടക്കുന്ന കാലത്തെ മുഴുവന്‍ പ്രശ്നങ്ങളും പ്രത്യേക വിഷയമായി പരിഗണിക്കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നുമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും എല്ലാ കാര്യങ്ങളും അദ്ദേഹം കേള്‍ക്കുകയും അനുഭാവപൂര്‍വം മറുപടി നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയൊക്കിന്റെ ജനറല്‍ സെക്രട്ടറി എം സി ബോബി സി എന്‍ എയോട് പറഞ്ഞു.