എ. എച്. ജയറാം-
കൊച്ചി:
സിനിമാ തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതു മൂലം ഉടമകളുടെയും മേഖലയിലെ തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയില്‍. കോവിഡ് വ്യാപന ഭീതിമൂലം കഴിഞ്ഞ ഒമ്പതുമാസമായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്.
ആഡിറ്റോറിയങ്ങള്‍ക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടും സിനിമതീയേറ്ററിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പ്രദര്‍ശനമില്ലാതെ അടച്ചിട്ടിരിക്കുകയാണെങ്കിലും മിക്കതീയേറ്ററുകളും മുടങ്ങാതെ തുറക്കാറുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള പ്രൊജക്ടറുകള്‍ക്ക് കേടുവരാതിരിക്കാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരുമണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിക്കാനാണിത്. സീറ്റുകള്‍ കേടുവരാതിരിക്കാനും ശ്രദ്ധിക്കണം. വരുമാനം പൂര്‍ണമായും നിലച്ചെങ്കിലും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, കെട്ടിടനികുതി, തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ വിഹിതം എന്നീ ഇനങ്ങളില്‍ അടയ്ക്കേണ്ട തുകയ്ക്ക് ഇളവൊന്നുമില്ല. അടഞ്ഞുകിടന്നാലും തീയേറ്ററുകളുടെ വലുപ്പവും സീറ്റുകളുടെ എണ്ണവും അനുസരിച്ച് പ്രതിമാസം 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരുന്നു.
കുറച്ച് ജീവനക്കാര്‍ സ്ഥിരമായി വേണം. വര്‍ഷങ്ങളായി ജീവനക്കാരായിരുന്നവരെ പ്രതിസന്ധികാലത്ത് മറക്കാനും പറ്റില്ല. മിക്കവാറും തീയേറ്ററുകളുമായി ബന്ധപ്പെട്ട് പത്തുമുതല്‍ പതിനഞ്ചുവരെ തൊഴിലാളികളുണ്ട്. ഇവര്‍ക്കെല്ലാം പ്രതിമാസം ഒരു ചെറിയതുകയെങ്കിലും നല്‍കുന്നവരാണ് ഭൂരിഭാഗം ഉടമകളും. 30 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ഥസാരഥി തീയേറ്ററുകള്‍ അടുത്ത കാലത്താണ് രണ്ട് സ്ക്രീനോടുകൂടി നവീകരിച്ചത്. ബാങ്ക് വായ്പയെടുത്തായിരുന്നു നവീകരണം. പക്ഷേ, മാര്‍ച്ച് പത്തു മുതല്‍ തീയേറ്ററുകള്‍ അടച്ചതോടെ എല്ലാം പാളി.
സെപ്തംബറില്‍ വായ്പകളുടെ മൊറട്ടോറിയം കാലാവധിയും അവസാനിച്ചതോടെ മുതലും പലിശയും തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് അധികൃതരുടെ കടുത്ത സമ്മര്‍ദവുമുണ്ടെന്ന് ഉടമകള്‍ പറയുന്നു.