തിരുമേനി കൈതാരം-
കൊച്ചി:
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറ്റവും ആദ്യം അടച്ചു പൂട്ടിയ വ്യവസായം സിനിമാ തീയ്യേറ്ററാണ്. മാര്‍ച്ച് 28ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് 10ന് സിനിമാ തീയ്യേറ്ററുകള്അടച്ചു .ഇന്ന് ഇപ്പോള്‍ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉപാധികളോടെ തുറന്നപ്പോഴും തീയ്യേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ഒരു ചിലവുമില്ലാതെ ദിനംപ്രതി ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് എത്തിക്കുന്ന ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്നോ മറ്റു സിനിമാ സംഘടനയില്‍ നിന്നോ ഇന്നോളം യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്നു പറയുമ്പോള്‍ പൊതു സമൂഹത്തിലെ ഒരു വിഭാഗംപറയുന്നത് 'സിനിമയില്ലെങ്കിലും ഞങ്ങള്‍ ജീവിക്കും, ആരും മരിച്ചു പോവുകയൊന്നുമില്ല. അതു കൊണ്ട് ഇനി സിനിമാ തീയ്യേറ്ററുകള്‍ വേണ്ട, ഞങ്ങള്‍ മൊബൈല്‍ ഫോണില്‍ സിനിമ കണ്ടോളാം' എന്നൊക്കെയാണ്. ഈ അഭിപ്രായം പറയുന്നവര്‍ക്ക്... സിനിമ എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന 2 % മാത്രമുള്ള താരങ്ങള്‍ മാത്രമാണ്. അതിനപ്പുറത്ത് അന്നന്ന് അന്നം തേടുന്ന ആയിരങ്ങളുടെ തൊഴിലിടമാണിതെന്ന് മനസ്സിലാക്കണം.
സാധാരണ തൊഴിലാളി 8 മുതല്‍ 9 മണിക്കൂര്‍ ജോലിയെടുക്കുമ്പോള്‍ സിനിമാ തീയ്യേറ്ററിലെ ജീവനക്കാര്‍ 12 മുതല്‍ 14 മണിക്കുര്‍ വരെ ജോലി ചെയ്യണം. വിശേഷ ദിവസങ്ങള്‍ എന്നും ഇവര്‍ക്ക് അന്യമാണ്. മാത്രമല്ല അന്ന് ജോലി ഭാരം കൂടുതലായിരിക്കും. പൊതു മാധ്യമങ്ങളിലൂടെ ഇത്തരക്കാര്‍ക്ക് കോടികള്‍ സഹായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ശരിയായ സഹായമെത്തേണ്ട കൈകളില്‍ എത്തുന്നില്ലാ എന്നതിന് തെളിവാണ് ആലപ്പുഴ ജില്ലയിലെ സിനിമാ തീയ്യേറ്റര്‍ തൊഴിലാളിയുടെ ആത്മഹത്യ. ഒരു സംഘടന പോലുമില്ലാത്ത ഫിലിം റെപ്രസന്ററ്റീവ് മാരുടെ അവസ്ഥയും വിഭിന്നമല്ല. ജനം കൂട്ടമായെത്തുന്ന സ്ഥലം ആയതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ തീയേറ്ററുകള്‍ അടക്കേണ്ടി വന്നത്.
കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 650 ഓളം തീയ്യറ്ററുകളുണ്ട്. അവയില്‍ ഏകദേശം മുവ്വായിരത്തി അഞ്ഞൂറോളം സ്ഥിരം തൊഴിലാളികളും അത്രയും തന്നെ താത്കാലിക ജീവനക്കാരുമുണ്ട്. ഇതിനു പുറമെ തീയ്യേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിതരണ കമ്പനികളുടെ റെപ്രസന്ററ്റീവുമാര്, പോസ്റ്റര്‍ പതിക്കുന്നവര്‍, വിതരണ കമ്പനികളിലെ ജീവനക്കാര്‍, തീയ്യേറ്റര്‍ കാന്റീനിലെ തൊഴിലാളികള്‍ എന്നിങ്ങനെ തീയ്യേറ്ററുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം വേറേയും. അവരെ ആശ്രയിച്ചു കഴിയുന്ന എത്രയോ കുടുംബങ്ങള്‍, ഇവരും അരക്ഷിതമായ ഭാവിയിലേക്ക് നോക്കി ഉത്കണ്ഠപ്പെടുകയാണ്.
ക്ഷേമനിധി എന്ന പേരില്‍ ഒരു ടിക്കറ്റിന്മേല് മൂന്നു രൂപ വീതം ഈടാക്കുന്നുണ്ട്. ഈ തുക ആരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്? തിയ്യേറ്റര്‍ ജീവനക്കാര്‍ക്ക് വേണ്ടി കാലാനുസൃതമായ വേതന വര്‍ദ്ധനവ് പ്രഖ്യാപിക്കാനോ പ്രഖ്യാപിച്ചത് കൃത്യമായി അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് നോക്കാനും സര്‍ക്കാര്‍ ഇതിനു ചുമതലപ്പെടുത്തിയ ബോര്‍ഡ് തയ്യാറായിട്ടില്ല.
2019 ജൂണ്‍ മാസം പ്രഖ്യാപിച്ച തിയ്യേറ്റര്‍ തൊഴിലാളികളുടെ മിനിമം വേജസ് ഒരു തീയ്യേറ്ററുടമയും കൊടുക്കുന്നില്ല. അവര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി എന്നാണ് പറയുന്നത്. എന്നാല്‍ മിനിമം വേജസിന് സ്റ്റേ ലഭിക്കില്ല എന്ന വിവരം പറഞ്ഞിട്ടും കോടതിയില്‍ കൊടുത്ത പരാതി തീര്‍പ്പാകട്ടെ എന്ന നിലപാടിലാണ് തീയ്യേറ്ററുടമകള്. ഈയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇടിത്തീ പോലെ കോവിഡിന്റെ ആക്രമണം. ഇതും തീയ്യേറ്ററുടമകള് സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പൂട്ടിയ തിയ്യേറ്ററുകള്‍ തുറക്കാന്‍ ഉടമകള്‍ വച്ച വ്യവസ്ഥകളില്‍ ഒന്ന് തൊഴിലാളികളുടെ പുതുക്കിയ മിനിമം വേജസ് മൂന്നു വര്‍ഷത്തേക്ക് മരവിപ്പിക്കുക എന്നതാണ്. അതായത് 2019 ജൂണ്‍ മുതല്‍ കൊടുത്തു തുടങ്ങേണ്ട പുതിയ ശമ്പളം കൊടുക്കാതെ വച്ചു കൊണ്ടിരുന്നിട്ട് 2020 മാര്‍ച്ച് 10ന് തീയ്യേറ്ററുകള്‍ അടച്ചപ്പോള്‍ മിനിമം വേജസ് കൊടുക്കാതിരിക്കാന്‍ കാരണമായി പറയുന്നത് 2020ലെ കോവിഡ്. ഇത്തരം അഗ്നിപരീക്ഷണങ്ങള്‍ നേരിടുന്ന തൊഴിലാളിക്ക് സര്‍ക്കാര്‍ ഇതേവരെ ഒരു നയാപൈസ പോലും ആശ്വാസമായി നല്‍കിയില്ല എന്നതു തികച്ചും വേദനാജനകവും ഖേദകരവുമാണ്.