CNA
കൊച്ചി:
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന് ഇന്നസന്റ്(75) അന്തരിച്ചു.
കൊച്ചിയിലെ വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത പുറത്തുവിട്ടത്.
അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡിനെ തുടര്‍ന്നുണ്ടായ ന്യുമോണിയ ബാധ ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരമാക്കിയത്.
ജീവിതത്തില്‍ രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ചയാളാണ് നടന് ഇന്നസെന്റ്.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത്-മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്.
ലിറ്റില്‍ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷനല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്എന്‍എച്ച് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടം നടത്തുകയും പിന്നീട് തീപ്പെട്ടിക്കമ്പനി തുടങ്ങി. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ തുകല്‍ക്കച്ചവടക്കാരന്‍, വോളിബോള്‍ കോച്ച്, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന് എന്നിങ്ങനെ പല ജോലികള്‍ ചെയ്തു. ഒപ്പം നാടകങ്ങളിലും അഭിനയിച്ചു. കുറച്ചുനാള്‍ ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1972 ല്‍, എ.ബി. രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ഇന്നസെന്റ് ഹാസ്യനടനും സ്വഭാവനടനുമായി തിളങ്ങി.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചു.
1979 ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി തുടങ്ങി. 'ഇളക്കങ്ങള്‍', 'വിടപറയും മുമ്പേ', 'ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക്', 'ഒരു കഥ ഒരു നുണക്കഥ', 'ഓര്‍മയ്ക്കായി' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 'വിടപറയും മുമ്പേ', 'ഓര്‍മയ്ക്കായി' എന്നിവ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി ചാലക്കുടിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭ അംഗത്വം നേടിയതോടെ രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
'മഴവില്‍ക്കാവടി'യിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലയാള സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീര്‍ഘനാളായി പ്രവര്‍ത്തിച്ചിരുന്നു. 12 വര്‍ഷം അമ്മയുടെ അധ്യക്ഷനായി ഇന്നസെന്റ് പ്രവര്‍ത്തിച്ചിരുന്നു.
സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. 'ഗജകേസരിയോഗം', 'റാംജിറാവു സ്പീക്കിംഗ്', 'ഡോക്ടര്‍ പശുപതി', 'മാന്നാര്‍ മത്തായി സ്പീക്കിംഗ്', 'മണിച്ചിത്രത്താഴ്', 'കാബൂളിവാല', 'ഹരികൃഷ്ണന്‍സ്', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം മലയാളക്കരയുടെ പ്രിയ നടനായി.
2022 ല്‍ പുറത്തിറങ്ങിയ 'മകള്‍', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളി ഇന്നസെന്റ് ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേര്‍ക്കു പ്രചോദനമായിരുന്നു. 'ചിരിക്കു പിന്നില്‍' (ആത്മകഥ), 'മഴക്കണ്ണാടി', 'ഞാന്‍ ഇന്നസെന്റ്', 'കാന്‍സര്‍ വാര്‍ഡിലെ ചിരി', 'ഇരിങ്ങാലക്കുടയ്ക്കു ചുറ്റും', 'ദൈവത്തെ ശല്യപ്പെടുത്തരുത്', 'കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി' എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ഭാര്യ: ആലീസ്. മകന്: സോണറ്റ്.