സി എന്‍ എ-
കൊച്ചി:
കുറെയേറെ വര്‍ഷങ്ങളായി ഷെരീഫ് എന്ന നിഷ്ക്കളങ്കനും അഭ്യസ്ത വിദ്യനുമായ കൊച്ചിയിലെ നിഷ്ക്കളങ്കനായ ഒരു ചെറുപ്പക്കാരന്റെ കഥ മനസ്സില്‍ രൂപപ്പെട്ടിട്ട്.
ഒരു വന്‍ ചതിയില്‍ പെട്ട് പോകുന്ന ഈ ചെറുപ്പക്കാരനെ മനസ്സില്‍ ഏറെ ഇഷ്ടപ്പെട്ടു.
അങ്ങിനെ ഒരു പാതിരായ്ക്കാണ് ഷെരീഫിനെക്കുറിച്ച് എഴുതി തുടങ്ങിയതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ റഫീഖ് സീലാട്ട് പറഞ്ഞു.
ഷെരീഫിനോട് എനിക്ക് ഒരുപാട് സഹതാപം തോന്നി.
ഞാനായിരുന്നു ഷെരീഫിന്റെ സ്ഥാനത്ത് എന്നോര്‍ത്തപ്പോള്‍ ഏറെ ദുഃഖം അനുഭവപ്പെട്ടു.
മനസ്സില്‍ തോന്നിയതെല്ലാം ഷെരീഫിനെക്കുറിച്ച് എഴുതി.
എഴുതി വന്നപ്പോള്‍ ഒരു സാഗരം പോലെ ഷെരീഫ് അങ്ങ് ഒഴുകി ഒഴുകി കരകാണാക്കടലിനുമപ്പുറമായി മാറി.
എഴുത്ത് നിര്‍ത്തി.
ഇനി ചിന്തിച്ചാല്‍ ഷെരീഫിന് ഒരു അവസാനമുണ്ടാകില്ലെന്ന് മനസ് പറഞ്ഞു.
ഈ അവസരത്തിലാണ് മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുന്നത്.
അന്ന് സത്യന് അന്തിക്കാടിന്റെ തൂവല്‍ സ്പര്‍ശം. സിനിമയുമായി ബന്ധപ്പെട്ട് ഗുരുസ്ഥാനിയനായ ലോഹിതദാസ് അതേ ലോഡ്ജില്‍ താമസിക്കുന്നുണ്ട് .
ഒരു സായാഹ്ന സവാരിക്കിടയില്‍ ലോഹിയേട്ടനോട് ഈ കഥ പറഞ്ഞു.
അദ്ദേഹം പല ആവര്‍ത്തി കഥ കേട്ടു.
ഈ സിനിമ നീ ചെയ്യണം.
പക്ഷേ പല വെല്ലുവിളികളും നിനക്ക് നേരിടേണ്ടി വരും.
താരമൂല്യം ഒരു വലിയ ഘടകമാണ്.
ഇത്തരം അത്യപൂര്‍വമായ കഥാപാത്രത്തെ കിട്ടുമ്പോള്‍ താരങ്ങള്‍ സമ്മതിച്ചാലും കച്ചവട മുല്യത്തെ നോക്കി കാണുന്ന അഭ്യൂദയകാംക്ഷികള്‍ അവരെ പിന്തിരിപ്പിച്ചേക്കാം.
അതിലൊന്നും ഒരു എഴുത്തുകാരനും തളരരുത്.
നീ മുന്നോട്ട് പോകുക.ഒരുനാള്‍ നിനക്കും ഒരു സമയം വരും.
അന്ന് നീ എറിയുന്ന പന്ത് ക്യത്യമായി ഒരു ഗോളായി മാറും..മാറട്ടെ..
ഞങ്ങള്‍ ആ കുറച്ചു ദിവസത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിരിഞ്ഞു.
പിന്നീട് പല സിനിമകളും എഴുതിയെങ്കിലും ഷെരീഫ് മനസ്സില്‍ നിന്നും മായുന്നില്ല.
പില്ക്കാലത്ത് സിനിമയുടെ ഘടന തന്നെ മാറി.
ഫിലിം മേക്കേഴ്സ് കൂടുതല്‍ റിയലിസ്റ്റിക്കായി സിനിമയെ കണ്ട് തുടങ്ങിയിരിക്കുന്നു.
ഈ അവസരത്തിലാണ് അന്നയും റസൂലും എന്ന സിനിമ റിലീസ് ആകുന്നത്.
ആ സിനിമ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
എന്റെ മനസ്സില്‍ ഉദിച്ച ഒരു നാച്ചുറല്‍ സിനിമ. അത് പ്രേക്ഷകര്‍ ഹ്യദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
ഞാന്‍ ഷെരിഫിനെ പൊടി കളഞ്ഞെടുത്തു
ഒന്ന് ചിന്തിച്ചു.
ആരോട് ഈ കഥ പറയണം.
പ്രഗത്ഭരായ ഏതെങ്കിലും താരങ്ങളോട് കഥ പറഞ്ഞാലെ ഷെരീഫിന് വെളിച്ചം ലഭിക്കൂ.
പലരേയും വിളിച്ചു.
എല്ലാവരും ഒരു ചട്ട ക്കൂടില്‍ പിടി മുറുക്കി സേഫായിരിക്കുകയാണ്.
താരങ്ങളുടെ ഡേറ്റ് കിട്ടിയാലെ നിര്‍മ്മാതാവിനെ ലഭിക്കൂ.
വിതരണക്കാരെയും സാറ്റ് ലൈറ്റും ലഭിക്കു.
എന്തായാലും ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തായ സിദ്ധീഖ് ലാല്‍ കൂട്ടുകെട്ടിലെ സിദ്ധീഖിനോട് ഈ കഥ ആദ്യം പറയാം.
സിദ്ധീഖ് കഥ കേട്ട് ഗംഭീര അഭിപ്രായം പറഞ്ഞു.
ഒരു പുതുമുഖ നായകനായിരിക്കും ഈ കഥയ്ക്ക് ഏറെ അനുയോജ്യമെന്ന് സിദ്ധീഖ് പറഞ്ഞു.
പത്മരാജന് സാറിനെപ്പോലെ യൊ ഫാസില്‍ സാറിനെ പ്പോലെ യൊ പ്രശസ്തനല്ലാത്ത ഞാന്‍ ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നാല്‍ അതൊരു പരാജയം തന്നെ ആയിരിക്കും.
കുറച്ചു നാള് നിശ്ശബ്ദനായിരുന്നു.
ഈ ഒരു ഇടവേളയില്‍ മറ്റ് പല കഥകളും എഴുതുകയും പറയുകയും ചെയ്തുവെങ്കിലും മനസ്സില്‍ നിറയെ ഷെരീഫ് ആയിരുന്നു.
എന്റെ ഒരു സിനിമയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് വന്ന താഹിര്‍ മട്ടാഞ്ചേരിയെ ഒരിക്കല്‍ യാദൃശ്ചികമായി കണ്ടു.
അപ്പോഴാണ് അറിയുന്നത് ഷെമീര്‍ താഹിര്‍ എന്ന പ്രതിഭാധനനായ ക്യാമറാമാനും സംവിധായകനും അദ്ദേഹത്തിന്റെ മകനാണ് എന്ന കാര്യം.
തുടര്‍ന്ന് ഷെമീറുമായി ബന്ധപ്പെട്ടു.
ഷെമീറും ക്യാമറാമാന് ഷൈജൂഖാലിദും ഭരതേട്ടന്റെ മകനും ഒരു പുതിയ പ്രോജക്റ്റിന്റെ ചര്‍ച്ചയില്‍ ആയിരുന്നു.
അനുയോജ്യമായ കഥ ലഭിക്കാത്ത ടെന്ഷനില് ആയിരുന്നു മൂവരും.
എന്റെ കഥ കേട്ട് അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.
ഞങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
ഈ അവസരത്തില്‍ അവര്‍ക്ക് ഒരു നിര്‍മ്മാതാവിനെ ആവശ്യമായി വന്നു.
പുതിയ നിര്‍മ്മാതാവിന് മറ്റൊരു പ്രോജക്റ്റില്‍ അമിത വിശ്വാസം വരികയും എന്റെ പ്രോജക്ട് താല്‍ക്കാലികമായി മാറിപ്പോകുകയും ചെയ്തു.
നിരാശയൊന്നും തോന്നിയില്ല.
ഇതെല്ലാം സ്വാഭാവികം മാത്രം.
ഗള്‍ഫിലുള്ള മറ്റ് പല നിര്‍മ്മാതാക്കളും എന്റെ കഥ ഇഷ്ടപ്പെട്ട് വന്നു.
പക്ഷേ താരങ്ങളുടെ ഡേറ്റ് ഒരു വലിയ പ്രശനം തന്നെയായി മാറി.
കാരണം അവരെല്ലാം ഓരോ കോക്കസ്സില്‍ സുരക്ഷ തേടിയിരിക്കുന്നു.
അതില്‍ അവരെ കുറ്റപ്പെടുത്താനും വയ്യ.
ഒരു ദിവസം എന്റെ മനസ്സില്‍ ഒരാശയം ഉദിച്ചു.
വലിയ നിര്‍മ്മാതാക്കള്‍ ഇല്ലാതെയും താര ബാഹുല്യമില്ലാതെയും വെളിച്ചത്തിനായി കാത്തിരിക്കുന്ന എന്റെ ഷെരീഫിന് ഒരല്പം വെളിച്ചം പകര്‍ന്നു നല്കിയാലോ?
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല.
ആത്മബന്ധമുള്ള ചില താരങ്ങളെ വിളിച്ചു.
അവര്‍ പച്ച കൊടി വീശി.
അനുയോജ്യരായ പുതുമുഖങ്ങളെ കണ്ടെത്തി.
അവരെ കഥാപാത്രങ്ങളാക്കി മാറ്റിയെടുത്തു.
ഒപ്പം നില്ക്കാന് അവസരം നല്കിയ സംവിധായകരായ പി.ജി.വിശ്വംഭരന് സര്, കലാധരന്‍, തുളസീദാസ്, രാജസേനന്, നിസ്സാര്‍, കെ.പി.സുനില്‍, ഇസ്മയില്‍ ഹസന് ഇവരുടെ സംവിധാന രീതികള്‍ മനസ്സിലാക്കിക്കൊണ്ടും പഠിച്ചും ധൈര്യ സമേതം ഇറങ്ങി.
പ്രൊഡക്ഷന്‍ കണ്ട്രോളറും അസിസ്റ്റന്റ് ഡയറക്ടറും ലോക്കേഷന്‍ മാനേജറും എല്ലാം ഞാന്‍ തന്നെ.
ഷഹീറാ നസീര്‍ നല്ലൊരു ഗാനം എഴുതി തന്നു.
മെഹബൂബ് ഭായ് നല്ലൊരു ഈണം നല്കി. അതില്‍ ഷെരിഫിന്റെ ഗന്ധമുണ്ട്.
മെഹബൂബ് ഭായിയും അല്‍കാ അസകറും പിന്നണീ ഗായകന് അഫ്സലും ചേര്‍ന്ന് ആലപിച്ചു.
ഏ.ആര്.റഹ്മാന്റെ കൂടെയുണ്ടായിരുന്ന ജോസഫ് ജോര്‍ജ്ജ് മനോഹരമായി പശ്ചാത്തലമൊരുക്കി.
നൂറ് കണക്കിന് സൗണ്ട് ഇഫക്ട്സ് നിര്‍വഹിച്ച സജീവ് കരിപ്പായില്‍ സൗണ്ടും നിര്‍വഹിച്ചു.
വിശാഖ് പുന്ന എന്ന മികച്ച ഒരു ചിത്ര സംയോജകനേയും റെജി വി കുമാര്‍ എന്ന അസാധ്യ കഴിവുള്ള ഛായാഗ്രാഹകനേയും നന്ദു നാദം എന്ന സ്റ്റുഡിയോയും നന്ദകുമാര്‍ എന്ന എഞ്ചിനീയറായ ആ മികച്ച കലാകാരനേയും ലഭിച്ചു.
വളരെ കഷ്ടപ്പെട്ട് എല്ലാ ദാരിദ്ര്യങ്ങളും കഷ്ടപ്പാടുകളും അതി ജീവിച്ച് ജാക്കി ഷെരീഫ് റിലീസ്സിനായി ഞാന്‍ ഒരുക്കി വെച്ചു.
ഇവിടെയും ഇപ്പോള്‍ ഞാന്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്.
പുതുമുഖങ്ങള്‍ക്ക് പ്രാമൂഖ്യം നല്കിയ ഈ സിനിമ റിലീസ് ചെയ്യാനുള്ള ഒരു വലിയ വെല്ലുവിളി.
ഈ ഘട്ടവും ഞാന്‍ തരണം ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം എന്നിലുണ്ട്.
നല്ല സിനിമയെ സ്നേഹിക്കുന്ന ഫിലിം മേക്കേഴ്സ് എന്റെ ഷെരിഫിനും ഒരിറ്റു വെളിച്ചമേകുമെന്ന ശുഭാപ്തി വിശ്വാസം എന്നിലുണ്ട്.
പ്രേക്ഷകര്‍ റിയലിസ്റ്റിക്കായ എന്റെ ഈ സിനിമയെ സ്വീകരിക്കുമെന്നും നീണ്ട ആറുമാസത്തെ അശ്രാന്ത പരിശ്രമത്തിന് ഫലം ലഭിക്കാതെ പോകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും റഫീക് സീലാട്ട് പറയുന്നു.