സി എന്‍ എ-
കൊച്ചി:
ആകാരം കൊണ്ടും ശബ്ദസൗന്ദര്യം കൊണ്ടും ഒരു കാലഘട്ടം മുഴുവന്‍ ചലച്ചിത്രവേദിയില്‍ നിറഞ്ഞുനിന്ന മലയാള സിനിമയുടെ അഭിമാനമായിരുന്ന നടന് ജയന് വിടപറഞ്ഞിട്ട് 40 വര്‍ഷം. ജയന് എന്ന നടന് ആരായിരുന്നു, എന്തായിരുന്നു, എങ്ങനെയായിരുന്നു വെന്ന് പ്രശസ്ത സാഹിത്യകാരനും നടനും തിരക്കഥാകൃത്തുമായ എന്‍. ഗോവിന്ദന്‍കുട്ടി അദ്ദേഹത്തിന്റെ 'സ്മൃതിദലങ്ങള്‍' എന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്... 'സുഹൃത്തുക്കള്‍ ബേബി എന്ന് വിളിച്ചിരുന്ന കൊല്ലത്തു കാരന് കൃഷ്ണന് നായരാണ് പിന്നീട് സിനിമാ നടനായി മാറിയ ജയന്. കൊട്ടാരം വീട്ടില്‍ മാധവന് പിള്ളയുടെയും ഭാരതീയ അമ്മയുടെയും സീമന്തപുത്രന്. ജയനെ കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. ഒന്നിച്ചുള്ള അവസാന യാത്രയാണ് ആത്മാവില്‍ ആര്ത്തണയുന്നത്. 1980 നവംബര്‍ 10, പുലരി പൊട്ടിവിടരും മുമ്പാണ് സഞ്ചാരിയുടെ ഷൂട്ടിങ് കഴിഞ്ഞ് ഉദയായില്‍ നിന്ന് ഞങ്ങളൊരുമിച്ച് സര്‍ഗ്ഗധാര സിനി ആര്‍ട്സിന്റെ 'അറിയപ്പെടാത്ത രഹസ്യങ്ങള്‍' എന്ന സിനിമയ്ക്കായി പീരുമേട്ടിലേക്ക് പോയത്. 'അറിയപ്പെടാത്ത രഹസ്യങ്ങളില്‍ ആനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ഇതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ജയന് പറഞ്ഞു, ''എനിക്ക് അതൊക്കെ ഒരു രസമാണ് ചേട്ടാ. ഇപ്പോഴല്ലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ.'' അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും നിരുത്സാഹപ്പെടുത്തരുതെന്ന് തോന്നിയതിനാല്‍ ഒന്നും പറഞ്ഞില്ല. ആദ്യവും അവസാനവുമായി നിങ്ങളൊരു നടന് മാത്രമാണെന്ന കാര്യം ഓര്‍മ്മ വേണമെന്ന് പലപ്പോഴും ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടായിയിരുന്നു. പീരുമേട്ടില്‍ എത്തി ഒരു മണിക്കൂര്‍ കഴിയും മുമ്പ് തന്നെ ജയന് മേക്കപ്പ്ചെയ്തു വേഷമണിഞ്ഞു ലൊക്കേഷനിലേക്ക് പൊയ്ക്കഴിഞ്ഞു. ആ ഉഷാറും ഉത്സാഹവും ചെറുപ്പത്തിന്റേതുമാത്രമല്ല അര്പ്പണബോധത്തിന്റെത് കൂടിയാണ്. നാലഞ്ചു ദിവസം കഴിഞ്ഞ് 15ന് രാവിലെ 'കോളിളക്കം' എന്ന സിനിമയുടെ ഷൂട്ടിങ്ങിന് കൊണ്ടുപോകാനായി മദ്രാസില്‍ നിന്ന് രണ്ടുപേര്‍ എത്തി. 'അറിയപ്പെടാത്ത രഹസ്യത്തിന്റെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയിരുന്നത് കൊണ്ട് ജയനെ അയക്കുക പ്രയാസമാണ്. പക്ഷേ കോളിളക്കത്തിന്റെ ക്ലൈമാക്സ് തീര്‍ക്കുകയും വേണം. അവര്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയിരുന്നു, തിരക്കുള്ള നടീനടന്മാരെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു, ഒരു ദിവസത്തേക്ക് മാത്രംമതി. ജയനെ മദ്രാസിലേക്ക് അയച്ചാല്‍ ഇവിടെ ഷൂട്ടിംഗ് മുടങ്ങും. സഹൃദയരായ നിര്‍മാതാക്കളുടെയും മറ്റു നടീനടന്മാരുടെയും അനുവാദത്തോടെ ജയന് മദ്രാസില്‍ നിന്ന് എത്തിയവരുടെ കാറില്‍ കയറി. രണ്ടുദിവസത്തിനകം തിരിച്ചെത്തും. അറിയപ്പെടാത്ത രഹസ്യത്തില്‍ ആനയുമായുള്ള രംഗം കഴിഞ്ഞെത്തിയ ജയന് ഒന്ന് വിശ്രമിക്കുക പോലും ചെയ്യാതെയാണ് പീരുമേട്ടില്‍ നിന്ന് മദ്രാസിലേക്ക് യാത്രയായത്. മലയാള സിനിമ ഉദ്ദേശിക്കുന്ന രൂപഭംഗി ജയന് ഉണ്ടായിരുന്നോ. ഇല്ല എന്നാകും മറുപടി. തലയുടെ ഇരുഭാഗത്തു നിന്നും കയറുന്ന കഷണ്ടി. കവിളുകള്‍ക്ക് വേണ്ടത്ര തുടിപ്പില്ല. ചിരിയും വേണ്ടത്ര ആകര്‍ഷണീയമല്ല. കഷണ്ടി ടോപ്പ് വെച്ച് അകറ്റി. മൂക്കിനും ചുണ്ടിനും ചെറിയ ടച്ചുകള്നടത്തിനോക്കി. നല്ല ശരീരഘടന മുഴക്കമുള്ള ശബ്ദം കണ്ണുകളിലെ തീവ്രത സര്‍വ്വോപരി എന്തിനുമുള്ള ക്ഷമ നശിക്കാത്ത സന്നദ്ധത. ഒരു ഹെറാള്‍ഡ് വണ്ടിയുമായി ജയനെ കൂട്ടുകാര്‍ വൈകുന്നേരങ്ങളില്‍ ലേഡീസ് ഹോസ്റ്റലിലേക്കും കോണ്വെന്റ്കളിലേക്ക്മുള്ള റോഡുകളില്‍ കണ്ടുമുട്ടി. ഒന്നെനിക്കറിയാം ജയന് മദ്യപിക്കില്ല പുകവലിക്കില്ല മുറുക്കുകയോ പൊടി വലിക്കുകയോയില്ല. കൃഷ്ണന്‍നായരും ബേബിയും ആയ യുവാവ് പിന്നീട് സിനിമാ നടന് ജയനായിമാറി. 'ശാപമോക്ഷം', 'പഞ്ചമി', 'അഗ്നിപുഷ്പങ്ങള്‍' തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. എന്റെ രാജാങ്കണത്തില്‍ ശ്രദ്ധേയമായ വേഷം അതോടെ ഉദയ സ്റ്റുഡിയോയിലെത്തി. 'ശരപഞ്ജരം' ആയിരുന്നു ജയനെ ഉയരങ്ങളിലേക്ക് എത്തിച്ച സിനിമ. 'തച്ചോളി അമ്പു'വും 'മാമാങ്കവും ശ്രദ്ധിക്കപ്പെട്ടതോടെ ജയന്റെ കോള്‍ഷീറ്റിന് വേണ്ടി നിര്‍മ്മാതാക്കള്‍ നിര്‍ബന്ധം തുടങ്ങി. അക്കാലത്ത് വിലസുന്ന വില്ലന്മാരും നായകന്മാരും വായുവേഗത്തിലുള്ള ജയന്റെ വളര്‍ച്ച കണ്ടു വിസ്മയിച്ചു. എവിടെയും എന്നപോലെ സിനിമാവൃത്തങ്ങളിലും ജയനെ പുറന്തള്ളാനുള്ള ഉപജാപകവൃന്ദം ഉണ്ടായി. പൊരിച്ച കോഴിയും, താറാവും, പൊറോട്ടയും, ബ്രാണ്ടിയും, ബിയറും ഒരു അവകാശം പോലെ നിര്‍മ്മാതാക്കളില്‍ നിന്നും നായകന്മാരില് നിന്നും വാങ്ങി ഭക്ഷിക്കുന്ന ചില സംവിധായകരും ചില പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്മാരും ഉള്‍പെടും. പക്ഷേ വച്ചടി വച്ചടി ജയന് ഉയര്‍ന്നു. ഭാഗ്യവും കഴിവും കടാക്ഷിച്ച ഒരുവനെ കടലില്‍ തള്ളിയാലും അവന് ഒരു മത്സ്യവും കൊണ്ടേ കരക്കെത്തൂ, എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. എത്രയെത്ര സിനിമകള്‍... ജയന് സിനിമ പ്രേമികളുടെ ഹരമായി മാറി. ആകാരവും ആരോഗ്യവും അപൂര്‍വ്വമായ പെരുമാറ്റവും പെണ്ണുങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രിയങ്കരമായി. സഹപ്രവര്‍ത്തകരോടും തനിക്ക് മുമ്പ് സിനിമാരംഗത്തെത്തിയരോടും വളരെ ആദരവോടും വിനയത്തോടും സ്നേഹത്തോടും കൂടിയേ ജയന് പെരുമാറിയിട്ടുള്ളൂ. പീരുമേടില്‍ നിന്ന് കോളിളക്കത്തിന്റെ ഷൂട്ടിങിനായി മദ്രാസിനടുത്ത് ഷോളാപുരത്തെത്തിയ ജയന്റെ കീറിമുറിച്ച് തുന്നിക്കെട്ടിയ മൃതദേഹമാണ് നാട്ടിലെത്തിയത്. ഹെലികോപ്റ്ററിലെ സാഹസത്തിനായി പിടിച്ചുതൂങ്ങിയ ജയന്റെ മുഖവും ശിരസ്സും തകര്‍ന്നു. ഒരു വിദ്യൂല്ലതപോലെ മിന്നി മറഞ്ഞമികവ്, നടന ശേഷി... നോര്‍വീജിയന്‍ ഫിലോസഫര്‍ കിര്‍കെ ഗാര്‍ഡ് ആണ് പറഞ്ഞത് മരണം ജോക്കറാണെന്ന്. നെറിയില്ലാത്ത നേരമ്പോക്കുകാരനാണ്... രംഗബോധമില്ലാത്ത കോമാളിയാണ്...' എന്‍. ഗോവിന്ദന്‍കുട്ടി സ്മൃതിദലങ്ങളില് ഹൃദയവേദനയോടെ കുറിച്ചിട്ട വാക്കുകള്‍.