CNA
കൊച്ചി:
പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.
മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര, വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍.
വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ സിനിമയുടെ പരിതിയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.
സ്കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി രാജിവച്ച് മുഴുവന്‍സമയ എഴുത്തുകാരനായി.
1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍പോള്‍ നൂറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
ഐവി ശശിയുടെ 'ഞാന്‍ ഞാന്‍ മാത്രം' എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.
ഭരതന്റെ 'ചാമരം' എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്.
കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന് ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്.
ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ്. സേതുമാധവന്, പി.എന്‍. മേനോന്, കമല്‍, സത്യന് അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരന്, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.
'കാതോടു കാതോരം', 'കാറ്റത്തെ കിളിക്കൂട്', 'യാത്ര', 'മാളൂട്ടി', 'അതിരാത്രം', 'ഓര്‍മ്മയ്ക്കായ്', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'ആലോലം', 'ഇണ', 'അവിടത്തെപ്പോലെ ഇവിടെയും', 'ഈ തണലില്‍ ഇത്തിരിനേരം', 'ഈറന്‍ സന്ധ്യ', 'ഉണ്ണികളെ ഒരു കഥ പറയാം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഉത്സവപ്പിറ്റേന്ന്', 'പുറപ്പാട്', 'കേളി', 'ചമയം', 'ഒരു യാത്രാമൊഴി' തുടങ്ങിയ മനോഹരങ്ങളായ ചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ പിറന്നവയാണ്.
കമല്‍ സംവിധാനം ചെയ്ത 'പ്രണയമീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ തിരക്കഥയാണ് അവസാനമായി എഴുതിയത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ 'ഒരു ചെറുപുഞ്ചിരി' എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു ജോണ്‍ പോള്‍.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'എംടി ഒരു അനുയാത്ര', 'പ്രതിഷേധം തന്നെ ജീവിതം', 'എന്റെ ഭരതന് തിരക്കഥകള്‍', 'സ്വസ്തി', 'കാലത്തിനു മുമ്പേ നടന്നവര്‍', 'ഇതല്ല ഞാന്‍ ആഗ്രഹിച്ചിരുന്ന സിനിമ', 'കഥയിതു വാസുദേവം', 'സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും', 'മധു ജീവിതവും ദര്‍ശനവും', 'വിസ്മയാനുഭൂതികളുടെ പുരാവൃത്തം', 'പവിത്രം ഈ സ്മൃതി', 'പ്രതിഭകള്‍ മങ്ങുന്നത് എന്തുകൊണ്ട്', 'സിനിമയുടെ ആദ്യ നാള്‍വഴികളിലൂടെ', 'വിഗ്രഹ ഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ', 'മോഹനം ഒരുകാലം', 'രചന', 'മുഖ്യധാരയിലെ നക്ഷത്രങ്ങള്‍', 'സ്മൃതി ചിത്രങ്ങള്‍', 'വസന്തത്തിന്റെ സന്ദേശവാഹകന്' തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. 'തേരേസ ഹാഡ് എ ഡ്രീം' എന്ന ഇംഗ്ലീഷ് ബയോപികിനും ജോണ്‍പോള്‍ തിരക്കഥ ഒരുക്കിയിരുന്നു.
'ഗ്യാങ്സ്റ്റര്‍', 'കെയര്‍ഓഫ് സൈറാബാനു' എന്നീ സിനിമകളില്‍ അഭിനയിച്ചു.
ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി.
News Matter Courtesy: PRO*