സി എന്‍ എ-
തൃശ്ശൂര്‍:
മലയാളികളുടെ പ്രിയപ്പെട്ട നടന് കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം.
ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ചാലക്കുടിക്കാരന്‍ മണി.
അഭിനയം, രചന, ആലാപനം, സംഗീത സംവിധാനം അങ്ങനെ മണി കൈ വെക്കാത്ത മേഖലകളില്ല.
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് മിമിക്രിക്കാരനും ഓട്ടോക്കാരനുമായി ജീവിതം ആരംഭിച്ച കലാഭവന്‍ മണി സിനിമലോകത്തേക്ക് എത്തുന്നത്.
കൂലിപ്പണിയെടുത്താണ് രാമന് പത്തുപേരടങ്ങുന്ന കുടുംബത്തെ പോറ്റുവന്നത്. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണത്തിനോട് മണിക്ക് ഭയങ്കര താല്പ്യമായിരുന്നു.
അങ്ങനെ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മോണോ അക്ടില്‍ മണി യുവജനോല്‍സവങ്ങളില്‍ മത്സരിക്കുകയും 1987ല്‍ മോണോ ആക്ടില്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂള്‍ യുവജനോല്സവത്തില് ഒന്നാമനാകുകയും ചെയ്തു. ഇത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.
അനുകരണകലയില്‍ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യം അകറ്റാന്‍ പിന്നീട് ഈ കലയെ കൂട്ട്പിടിക്കുകയും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഓട്ടോ ഓടിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ പകല്‍സമയം ഓട്ടോ ഡ്രൈവറായും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു.
അക്കാലത്ത് ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തില്‍ പല ട്രൂപ്പുകള്‍ക്കും വേണ്ടി മണി മിമിക്രി അവതരിപ്പിച്ച് പണമുണ്ടാക്കി.
പിന്നീടൊരിക്കല്‍ ഇരിങ്ങാലക്കുടയില്‍ വെച്ചു പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്തി മണിയെ കലാഭവനിലെത്തിച്ചു. ഇടയ്ക്കു 'വിനോദശാല' എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ പോയതിനാല്‍ കലാഭവനിലെ ജോലി നഷ്ടപ്പെടുകയും അഭിനയരംഗത്തേക്ക് തന്നെ ശ്രദ്ധിക്കാനുളള തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെ പുതിയ അവസരങ്ങള്‍ക്കായി മണി സിനിമാക്കാരെ കണ്ടുതുടങ്ങി.
അങ്ങനെ 'സമുദായം' എന്ന ചിത്രത്തിലൂടെ മണി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നീട് 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി.
അങ്ങനെയിരിക്കെ സംവിധായകന് വിനയന് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തില്‍ മണി നായകനാക്കുകയും. അന്ധഗായകനായ രാമുവിനെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. രാമു എന്ന കഥാപാത്രത്തിന്റെ അവതരണത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, പിന്നീട് കേരള സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി പ്രൈസ്, സത്യന് ഫൗണ്ടേഷന് അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്സ് ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി. പിന്നീട് മണി എന്ന നടന്റെ ഉയര്‍ച്ചയുടെ ദിനങ്ങളായിരുന്നു. വണ്മാന് ഷോ, സമ്മര്‍ ഇന്‍ ബേത്ലഹേം, ദില്ലിവാലാ രാജകുമാരന്, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്, ആറാം തമ്പുരാന്, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
പിന്നീട് 'കരുമാടിക്കുട്ടന്' എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മണി ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടന് എന്നതിനൊപ്പം നല്ല ഗായകന് കൂടിയാണ് കലാഭവന്‍ മണി. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരന് വേറെയില്ല.
കലാഭവന്‍ മണിക്ക് പുരസ്ക്കാരങ്ങള്‍ -
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം: 1999 - പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'.
ഏഷ്യ നെറ്റ് ഫിലിം അവാര്‍ഡ്: 1999 - മികച്ച നടന് : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'.
ദേശീയ ചലച്ചിത്രപുരസ്കാരം: 2000 - പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'.
ഫിലിംഫെയര്‍ അവാര്‍ഡ്: 2002 - മികച്ച വില്ലന്‍ (തമിഴ്) 'ജെമിനി'.
2007 - മികച്ച വില്ലന്‍ കഥാപാത്രം : 'ചോട്ടാ മുംബൈ'.
വനിതാ ചന്ദ്രിക അവാര്‍ഡ്: 2008 - മികച്ച വില്ലന്‍ കഥാപാത്രം : 'ചോട്ടാ മുംബൈ'.
2014 - ഭരത് ഗോപി ഫൌണ്ടേഷന് പുരസ്ക്കാരം.
ഗാനമേളകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മണി എത്തിയാല്‍ ഒരു പാട്ടെങ്കിലും പാടാതെ ജനങ്ങള്‍ വിടല്ലായിരുന്നു. മണി അഭിനയിക്കുന്ന ഒട്ടുമിക്ക സിനിമകളിലും അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്.
മണിയുടെ നാടന്‍പാട്ടുകളുടെ നിരവധി ഓഡിയോ കാസെറ്റുകളും റിലീസുചെയ്തിട്ടുണ്ട്. 'തൂശിമ കൂന്താരോ', 'ആനവായിലമ്പഴങ്ങ' തുടങ്ങിയ ഓടിയോ കാസെറ്റുകള്‍ ശ്രദ്ധേയമാണ്. കൂടാതെ പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുള്‍പ്പെടുത്തിയ നിരവധി ഓഡിയോ കാസെറ്റുകള്ക്കുവേണ്ടി മണി പാടിയിട്ടുണ്ട്.
ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം.
മണിയുടെ മൃതദേഹം തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
മണിയുടെ മരണം, മലയാള മണ്ണിന് തീരാനഷ്ടമാണ്.