അഞ്ജു അഷറഫ്-
കൊച്ചി:
മലയാളത്തിലെ ഇതിഹാസ നായകന് CNAയുടെ പിറന്നാള്‍ ആശംസകള്‍.
വിവിധ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി.
മലയാളത്തിനപ്പുറത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മമ്മുട്ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള എത്രയോ സിനിമകള്‍, മലയാളത്തിന്റെ പ്രാദേശികമായ ഭാഷാ ശൈലി മമ്മൂട്ടിയോളം വഴങ്ങുന്ന മറ്റൊരു നടനുണ്ടോ?
തെക്കനും വടക്കനും വള്ളുവനാടനും കൊച്ചിയും കൊങ്കിണിയും അച്ചായനും കടലോരവും ഉള്‍പ്പെടെ മുപ്പതോളം ഭാഷാ ശൈലിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും വിജയിപ്പിക്കുവാനും മമ്മുട്ടിക്കു കഴിഞ്ഞു. അതൊരു ചെറിയ കാര്യമല്ല. സിനിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു ചരിത്രമാണ് എഴുതപ്പെടുന്നത്.
ഇത്ര അധികം ഭാഷാ ശൈലിയിലുള്ള കഥാപാത്രങ്ങളിലൂടെ കടന്നു പോയിട്ടുള്ള മറ്റൊരു നടനും വേറെ കാണില്ല.
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന കഥയെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത സിനിമയില്‍ ജീവിച്ചിരുന്ന ബഷീറിനെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്.
കഥാകൃത്തും കഥാപാത്രവും ജീവിച്ചിരിക്കുമ്പോള്‍ ബഷീറിന്റെ ആരാധകന് കൂടിയായ മമ്മൂട്ടിയില്‍ കണ്ടത് സാഹസികനായ നടനെയാണ്. ജയിലിലെ വന്മതിലിന് അപ്പുറത്തും ഇപ്പുറത്തുമായി നിന്ന് സംസാരിക്കുന്ന ബഷീറും നാരായണിയും. ശബ്ദം കൊണ്ടു തിരിച്ചു അറിയുന്ന രണ്ടു കഥാപാത്രങ്ങള്‍. ശബ്ദകലയെക്കുറിച്ച് മലയാളത്തിന്റെ മഹാ നടന് മമ്മൂട്ടിയുടെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം...
'ഏറ്റവും മധുരമായ ശബ്ദം നിശബ്ദതയാണ്. പ്രകൃതിയില്‍ അനേകം ശബ്ദങ്ങളുണ്ട്. നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ഒരുപാട് ശബ്ദങ്ങള്‍ നിശബ്ദമായി നിന്നാല്‍ കേള്‍ക്കാന്‍ സാധിക്കും. നിശബ്ദത റെക്കോര്‍ഡ് ചെയ്യാനാണ് ഏറ്റവും വലിയ പ്രയാസ'മെന്നു മമ്മൂട്ടി പറഞ്ഞു.
'നമ്മുടെ സിനിമ തുടങ്ങിയത് നിശബ്ദ സിനിമകളായിട്ടാണ്. പക്ഷെ നമ്മള് ശീലമാക്കിയത് ശബ്ദസിനിമകളെയാണ്. സാങ്കേതികമായി വളരെ യൊന്നും മെച്ചപ്പെട്ടിട്ടില്ലാത്ത സമയത്തു സിനിമയില്‍ വന്ന ആളാണ് ഞാന്‍. സിനിമയുടെ വളര്‍ച്ചക്കൊപ്പം സാങ്കേതങ്ങളും ശബ്ദലേഖനവും വളര്‍ന്നു. ഓസ്കാര്‍ അവാര്‍ഡ് പോലും വാങ്ങിക്കാന്‍ കഴിയുന്ന ശബ്ദലേഖകനെ ഇന്ത്യന്‍ സിനിമക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലേ. കാഴ്ച പോലെ പ്രധാനമാണ് ശബ്ദവും.'
'പലതും നമ്മള് തിരിച്ചറിയുന്നത് ശബ്ദത്തിലൂടെയാണ്. ഇരുട്ടത്തു നില്ക്കുന്ന ഒരു മനുഷ്യന്റെ മുഖമോ രൂപമോ നമ്മള് കാണുന്നില്ല. ആരാ അത്...
അപ്പുറത്ത് നിന്ന് 'ഞാനാ'എന്ന് പറയുമ്പോള്‍ നമുക്ക് പരിചയമുള്ള ശബ്ദത്തിലൂടെ ആളെ തിരിച്ചറിയുന്നു.
അങ്ങനെ നോക്കിയാല്‍ കാഴ്ചയെക്കാള്‍ പ്രാധാന്യം ശബ്ദത്തിനാണ്. നിസ്സാരമായ ചെറിയ ശബ്ദം പോലും സിനിമയില്‍ കേള്‍ക്കാന്‍ സാധിക്കുന്നത് ടെക്നോളജി അത്രയും വളര്ന്നത്കൊണ്ടാണ്.
വലിയ ആവേശത്തോടെയും താല്പര്യത്തോടെയും കടന്നു വന്ന ശബ്ദസാങ്കേതിക വിദഗദരാണ് സിനിമയില്‍ നിശബ്ദസംഗീതമുണ്ടാക്കിയത്. ഒരു പക്ഷെ നമ്മുടെ ശബ്ദം നമ്മള് കേള്‍ക്കുന്നതിനെക്കാള്‍ ഭംഗിയാക്കാന്‍ ഇവര്‍ക്ക് സാധിക്കും. എന്നെക്കൊണ്ട് പാട്ട് പാടിക്കാന്വരെ കഴിവുള്ള ശബ്ദലേഖകര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. എന്റെ ശബ്ദം പാട്ടിന് പറ്റിയതാണോ... ഒരു രാഗവും അറിയാതെ ഞാന്‍ പാടുകയെന്ന് പറഞ്ഞാല്‍ അതൊരു അത്ഭുതമല്ലേ' എന്നാണ് മമ്മുട്ടി ചോദിക്കുന്നത്.