സി എന്‍ എ
തിരു:
അഭിനയത്തിന്റെ കൊടുമുടി നെടുമുടി വേണു(73) യാത്രയായി.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
നിരവധി നാടകങ്ങളിലും മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. നായകനും വില്ലനും സ്വഭാവനടനായും തമാശ വേഷങ്ങളും അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ച് നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന് പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില് ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണുവിന്റെ ജനനം.
നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ആറു വട്ടം സംസ്ഥാന പുരസ്കാരവും നെടുമുടി വേണുവിനെ തേടിയെത്തി. ഏതാനും ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വഹിച്ചു.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്.
ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.
പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇപ്പോള്‍ വട്ടിയൂര്‍ക്കാവിലുള്ള സ്വവസതിയില്‍ ആണ് മൃതശരീരം ദര്‍ശനത്തിനു വെച്ചിട്ടുള്ളത്.
നാളെ കാലത്തു 10.30 മുതല്‍ 1 മണി വരെ വി.ജെ.ടി. ഹാളില്‍ പൊതു ദര്‍ശനത്തിനു വെക്കുന്നതാണ്.
സംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്തു ശാന്തി കവാടത്തില്‍ വെച്ച് നടത്തുവാനാണു നിശ്ചയിച്ചിട്ടുള്ളത്.
ടി.ആര്. സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന് ഗോപാല്‍ എന്നിവരാണ് മക്കള്‍.