സി എന്‍ എ-
കൊച്ചി:
മലയാള സിനിമയിലെ മാറ്റുരയ്ക്കാനാവാത്ത നിത്യഹരിത നായകന് വിടചൊല്ലിയിട്ട് ഇന്നേക്ക് 32 വര്‍ഷം.
ചലച്ചിത്രലോകം ആത്മാര്‍ത്ഥമായും നസീര്‍ സാര്‍ എന്ന് വിളിക്കുന്ന ആ അനശ്വര കലാകാരനെക്കുറിച്ച് 2018 ല്‍ റീഡേഴ്സ് മീഡിയ പ്രസിദ്ധപ്പെടുത്തിയ നടനും തിരക്കഥാകൃത്തും സാഹിത്യകാരനുമായ എന്‍. ഗോവിന്ദന്‍കുട്ടിയുടെ 'മലയാള സിനിമ അകവും പൊരുളും എന്റെ യാത്രയില്‍' എന്ന പുസ്തകത്തില്‍ നാം അറിയാത്ത അറിയണമെന്ന് ആഗ്രഹിച്ച ആ മഹാനടന്റെ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന രേഖാചിത്രങ്ങളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
സിനിമാരംഗം വെട്ടിപ്പിടിക്കലിന്റെയും നിതാന്തശ്രമത്തിന്റെയും മാത്രമല്ല പലതിന്റെയും യുദ്ധഭൂമിയാണ്.
ഈ സമരഭൂമിയില്‍ കാണാറുള്ള കാക്കപിടുത്തത്തിന്റെയും കുതികാല്‍വെട്ടിന്റെയും കൊച്ചു കൊച്ചു സങ്കുചിത വാസനകളുടെയും പാളയങ്ങളിലൊന്നും ഒരു ജേതാവിനെമനുഷ്യനെന്നു പറയട്ടെ നാം കാണുകില്ല.
ആരെന്നല്ലേ?
ശ്രീ. പ്രേംനസീര്‍.
നസീറെന്ന നിത്യയുവാവിനെ കാണുമ്പോഴൊക്കെ സെറ്റിലായാലും, വീട്ടിലായാലും, ഒന്നിച്ചു സഞ്ചരിക്കുമ്പോഴായാലും, പൊതുസ്ഥലങ്ങളിലായാലും ഒരിംഗ്ലീഷ് പഴമൊഴി ഓര്‍ത്തുപോകാറുണ്ട്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു എന്നത്. ശ്രീ. നസീറിന്റെ കലാജീവിതത്തെ സംബന്ധിച്ചിടത്തോളം ആ ചൊല്ല് എത്രയ്ക്കു ചേരുന്നു. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു ഇടറിപ്പോകുകയും ഈണം തെറ്റുകയും ചെയ്യാറുള്ള മനുഷ്യജീവിതത്തിന്റെ മുഴക്കത്തിനു നസീറിന്റെ ധന്യമായ ജീവിതത്തെ അപസ്വരപ്പെടുത്താന് കഴിഞ്ഞിട്ടില്ല.
ഏതു പ്രശ്നങ്ങളാവട്ടെ നസീറിന്റെ സമീപനത്തില്‍ ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത പെരുമാറ്റത്തിലും സ്പഷ്ടമാണ്. വല്ലാത്തൊരു സമചിത്തതയും പക്വതയും. ആ ക്ഷമാശീലത്തിലും പഴകിത്തെളിഞ്ഞ പരിചയത്തിലുമുള്ള അനുഭവവിശേഷത്തെപ്പറ്റി വിസ്മയിച്ചു പോകും.
അനവധി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ചെയ്തിട്ടുള്ള സഹായങ്ങളും നല്ല കാര്യങ്ങളും ഓരോന്നായി നിരത്താനോ ഓര്‍മ്മകളില്‍ നിന്നുള്ള സംഭവങ്ങള്‍ നിരത്താനോ, ആദ്യ ചിത്രം മുതല്‍ ഒരു തിരനോട്ടം നടത്താനോ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല.
എങ്കിലും ഒന്നു തിരിഞ്ഞുനോക്കിപ്പോകുന്നു. സെറ്റിലായാലും പുറമെയായാലും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നര്‍മ്മഭാഷണങ്ങള്‍ വിളമ്പുകയും ചെയ്യുന്ന ഇത്ര നല്ലൊരു പെരിയവരേയും ഒരു ഉത്തമ സുഹൃത്തിനേയുമാണ് ഈ മനുഷ്യനില്‍ ഞാന്‍ കണ്ടിട്ടുള്ളത്. ആദ്യത്തെ കാല്‍വെപ്പിന്റെ അങ്കലാപ്പോടെ ഒരു പിരിമുറുക്കത്തില്‍ പെട്ടു നിന്നുപോകുന്ന സഹനടീനടന്മാരെ നിസ്സഹായതാ ബോധത്തില്‍ നിന്ന് ആത്മബോധത്തിന്റെ പീഠത്തിലേയ്ക്കു കൈ കൊടുത്തു കയറ്റി നിര്‍ത്താന്‍ എന്നും ഈ നടന് മടിക്കാറില്ല.
വെളിച്ചം വീശുന്നവരും വഴികാട്ടിത്തരുന്നവരും വിശ്വാസമേകുന്നവരുമായ ഈ രംഗത്തെ പലരേയും നേരെ മറിച്ചുള്ളവരേയും ഈ വരി കുറിക്കുമ്പോള്‍ ഞാന്‍ സ്നേഹപൂര്‍വ്വം നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
വിശ്രമമെന്തന്നറിയാതെ രാപ്പകല്‍ ഷൂട്ടിംഗ് പരിപാടികളില്‍ പങ്കെടുക്കുകയും മദിരാശിയും, മൈസൂരും, ബാംഗ്ലൂരും, ആലപ്പുഴയും വാതില്‍ പുറ കാഴ്ചകളുടെ ചിത്രീകരണത്തിനായി മറ്റു പല ദേശങ്ങളിലും സഞ്ചരിക്കുകയും ചെയ്യുകയും അതിനിടെ സ്വന്തം കുടുംബത്തിലേയും സുഹൃത്തുക്കളുടെ കുടുംബത്തിലേയും വിശേഷങ്ങളിലും വിലാപങ്ങളിലും പങ്കു ചേരുകയും, പൊതുപരിപാടികളില്‍ പങ്കെടുക്കുകയും, പുതിയ പുതിയ പുസ്തകങ്ങളും പത്രമാസികകളും വായിക്കാനും, ലേഖനങ്ങള്‍ എഴുതാനും സമയം കണ്ടെത്തുകയും മറ്റും ചെയ്യുന്നതെങ്ങിനേയെന്ന് അത്ഭുതത്തോടെ ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. ഒപ്പം ആ യൗവ്വനം നിലനിര്‍ത്തുന്നതും. ഏതിനും അടുക്കും ചിട്ടയുമുള്ള ആ ജീവിതക്രമം നമുക്കു സാധനപാഠമായിരിക്കട്ടെ.
ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. വെള്ളിത്തിരയില്‍ ശത്രുക്കളെപ്പോലെ ഞങ്ങള്‍ വിലസി. ജീവിതത്തിലോ ഉറ്റ ചങ്ങാതിമാരുമായി. ഞാന്‍ തിരക്കഥയെഴുതിയ 'പടയോട്ട'മാണ് ഞങ്ങള്‍ അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം.
കുളമാവില്‍ 'തച്ചോളി അമ്പു'വിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ത്തു പോകുന്നു.
കൊള്ളക്കാര്‍ പാഞ്ഞു വരുന്ന ഒരു സീനില്‍ കാല് തെറ്റി ഒരു കുതിര താഴെ വീണു. ആ വീഴ്ചയില്‍ കുതിരക്ക് നല്ല പരിക്കുപറ്റി. മറിഞ്ഞു മറിഞ്ഞ് അത് ഒരു തടാകത്തിന്റെ ഒരു വശത്തേക്കു ചെന്നു വീണു.
മരണത്തോടു മല്ലിട്ട് ആ കുതിര രണ്ട് ദിവസം അവിടെ കിടക്കുന്നത് ഞാനുള്‍പ്പെടെ എല്ലാവരും പോയി കണ്ടു. ഒരു ദിവസം അവിചാരിതമായി നസീര്‍ ഈ കുതിരയുടെ ദയനീയാവസ്ഥ കാണാന്‍ ഇടയായി.
കുതിരക്കു ചുറ്റും മുകളില്‍ കഴുകനും, പരുന്തും പറക്കുന്നു. നസീര്‍ ഏറെനേരം നോക്കിനിന്നതിനു ശേഷം എന്നെ വിളിച്ച് 'അസേ കാണുന്നില്ലേ ഒരു മിണ്ടാപ്രാണി ഇങ്ങനെ കിടക്കുന്നത് വളരെ കഷ്ടമാണ്. നമ്മളെപ്പോലെ അവര്‍ക്കും ജീവനില്ലേ?'
ഞാന്‍ തരിച്ചുനിന്നു പോയി. ഈ മനുഷ്യന്റെ മനസ്സ് അന്നാണ് ഞാന്‍ ശരിക്കും കണ്ടത്.
'ഞാന്‍ അപ്പച്ചന് മുതലാളിയെ കണ്ട് എന്തായെന്നു വെച്ചാല്‍ ചെയ്യിക്കാം.'
നസീര്‍: 'അങ്ങേയ്ക്ക് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ പറയാം. ഇങ്ങിനെ കൊല്ലുന്നതില്‍ ഭേദം അതിനെ വെടിവെച്ചു കൊല്ലുന്നതാണ് ഉചിതം.'
അന്നുമുതല്‍ ഈ കുതിര മരിക്കുന്നതു വരെ നസീറിന്റെ മുഖത്ത് ഒരു ഉന്മേഷമോ പ്രസരിപ്പോ കണ്ടില്ല. സത്യം പറഞ്ഞാല്‍ ഭക്ഷണം നേരാംവണ്ണം കഴിച്ചില്ല. പിറ്റേ ദിവസം ആ കുതിര ചത്തു.
നസീറിന്റെ സഹായം പറ്റാത്ത ഒരു സിനിമാക്കാരനും ഇല്ലെന്നു തന്നെ പറയാം. ഒരിക്കല്‍ ഒരു കാര്‍ വാങ്ങുന്ന സമയത്ത് വിചാരിച്ച പോലെ കയ്യില്‍ പണം വന്നു ചേര്‍ന്നില്ല. രണ്ടായിരം രൂപയുടെ കുറവുണ്ടായിരുന്നു.
ഞാന്‍ നസീറിനെ വിളിച്ച് കാര്യം പറഞ്ഞു: 'അതേ, ഇപ്പോള്‍ എന്റെ കയ്യില്‍ കാശ് ഒന്നും തന്നെയില്ല. എന്ന് വെച്ച് കാര്‍ വാങ്ങാതിരിക്കേണ്ട. പണം അവിടെ ഉടനെ എത്തിച്ചു തരാം.'
കയ്യില്‍ രൂപയില്ലാഞ്ഞിട്ട് മദ്രാസ് കോടമ്പാക്കം ബ്രാഞ്ചിലെ കാനറാ ബാങ്കില്‍ നിന്നും രൂപയെടുത്ത് എന്റെ കയ്യില്‍ കൊണ്ടുവന്നു തന്ന വലിയ മനുഷ്യനാണ് നസീര്‍.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ആ പണം തിരിച്ചുകൊടുത്തു. ഒന്ന് ചിരിച്ചിട്ട് നസീര്‍ പറഞ്ഞു: 'അസേ ഈ പണം കയ്യില്‍ വെയ്ക്കൂ. അത്യാവശ്യം വരുമ്പോള്‍ എനിക്കു തന്നാല്‍ മതി.'
അന്ന് ആ പണം നസീര്‍ വാങ്ങിയില്ല.
ഏതൊരു സെറ്റില്‍ ചെന്നാലും അവരുടെ ശൈലി പോലെ പെരുമാറുവാന്‍ നസീര്‍ ശ്രമിക്കും. 555 സിഗരറ്റ് കൊടുത്താലും വലിക്കും. ചാര്‍മിനാര്‍ കൊടുത്താലും വലിക്കും.
ആര് എന്ത് സമ്മാനിച്ചാലും വേണ്ടായെന്ന് പറയുന്ന സ്വഭാവം നസീറിനില്ല.
ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച 'പണിതീരാത്ത വീടി'ന്റെ റിക്കാഡിംഗിന്റെയിടയില് നന്ദിതാബോസിനെ മലയാളം പഠിപ്പിക്കണം. സംഭാഷണം ടെയ്പ്പിലിട്ട് നന്ദിതയെ കേള്‍പ്പിച്ച് അതുപോലെ പറയിപ്പിക്കണം.
ഈ നേരത്ത് നസീര്‍ എനിക്ക് കൂട്ടായി വന്നിരിക്കും. രാത്രി ഒരു മണി വരെ. ഷൂട്ടിംഗ് കഴിഞ്ഞ് പിന്നെയാണ് എന്നെ സഹായിക്കാന്‍ വന്നിരിക്കുന്നത്.
ആ മനുഷ്യന്റെ സ്വഭാവവും, പെരുമാറ്റവും കണ്ട് പഠിക്കാന്‍ ഇന്നത്തെ തലമുറ ഓര്‍ത്താല്‍ നന്ന്.
നസീര്‍ ദേഷ്യപ്പെടുന്നതും ദേഷ്യത്തോടെയിരിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.
നസീറിന് ദേഷ്യം വരുകയില്ലെന്നാണ് പൊതുസംസാരം. എന്റെ ആ ചങ്ങാതിയെ അവസാനമായി ഒന്നു കാണുവാന്‍ പോലും സാധിച്ചില്ല എന്നുള്ള ദുഃഖം മാത്രം മനസ്സില്‍ അവശേഷിക്കുന്നു.'