CNA
കൊച്ചി:
മലയാളത്തിന്റെ പ്രശസ്ത ഗായകന് തോപ്പില്‍ ആന്റോ(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം.
സിനിമ ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നീ മേഖലകളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു തോപ്പില്‍ ആന്റോ.
ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പില്‍ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായി കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ആന്റോ ജനിച്ചത്.
നാട്ടില്‍ നടക്കുന്ന യോഗങ്ങളിലും കല്യാണ വീടുകളിലും ഗാനമേളകളില്‍ പാട്ടുകള്‍ പാടിയാണ് ആന്റോ നാടകരംഗത്തേക്ക് എത്തുന്നത്.
ആദ്യകാലങ്ങളില്‍ അമേച്വര്‍ നാടകങ്ങളില്‍ പിന്നണി ഗായകനായി തുടങ്ങി. പിന്നീട് പ്രൊഫഷണല്‍ നാടക ഗാനരംഗത്ത് പ്രശസ്തനാകുകയായിരുന്നു.
മുന്‍ കേന്ദ്ര മന്ത്രി എ.സി. ജോര്‍ജായിരുന്നു ആന്റോയ്ക്ക് നാടകത്തിന്റെ അരങ്ങിലേക്ക് വാതില്‍ തുറന്നുകൊടുത്തത്.
വിമോചന സമരം കൊടുമ്പിരിക്കൊണ്ട കാലത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നാടകസമിതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ആന്റോ സി.ജെ. തോമസിന്റെ 'വിഷവൃക്ഷം' നാടകത്തിലൂടെ പിന്നണി ഗായകനായ ആന്റോ പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍. പിള്ളയുടെ നാടക സമിതി, കോട്ടയം വിശ്വകേരള കലാസമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ്, കൊച്ചിന് സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്ത നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായി മാറി.
യേശുദാസ് ആദ്യമായി പാടിയ സിനിമയായ 'കാല്‍പ്പാടുകള്‍' സംവിധാനം ചെയ്ത കെ.എസ്. ആന്റണിയാണ് ആന്റോയ്ക്ക് സിനിമയില്‍ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. 'ഫാദര്‍ ഡാമിയന്‍' എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്. പിന്നീട് എം.കെ. അര്ജുനന്, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകരുടേയും പ്രിയ ഗായകനായി മാറി ആന്റോ.
ഹണീ ബീ 2ല്‍ ആണ് അവസാനം പാടിയത്.
കാഞ്ഞൂര്‍ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ. മക്കള്‍: മെറ്റില്‍ഡ, ആന്റി ജോര്‍ജ്, ഗ്ലാന്സിന് തോപ്പില്‍ ആന്റണി, മേരിദാസ്.