സി എന്‍ എ-
പനജി:
ഗോവയിലെ പ്രശസ്തമായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് 51ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങുകള്‍ നടന്നത്.
ഗോവ, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചൈതന്യ പ്രസാദ്, നീരജ ശേഖര്‍(അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), സീനത്ത് അമാന്‍, രവി കിഷന്, ജൂറി അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യമുള്ള
സമാപന സമ്മേളനത്തില്‍ രാജ്യാന്തരമേളയുടെ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച സിനിമ, സംവിധായിക / സംവിധായകന്, മികച്ച നടി, മികച്ച നടന്, മികച്ച നവാഗത സംവിധായകന്/ സംവിധായിക തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
51ആമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരിച്ച ചിത്രങ്ങളില്‍നിന്ന് ജൂറി കണ്ടെത്തിയ മികച്ച ചിത്രവും പുരസ്കാര ജേതാക്കളും...
Golden Peacock Award – Into the Darkness
Silver Peacock Award for Best Actor – Male – Tzu-Chuan Liu, The Silent Forest
Silver Peacock Award for Best Actor – Female – Zofia Stafiej, I Never Cry
Silver Peacock Award for Best Director – Chen-Nien Ko, The Silent Forest
Best Debut Director Award – Cássio Pereira dos Santos, Valentina
Special Mention Award – Kripal Kalita, Bridge
Special Jury Award – Kamin Kalev, February
ICFT UNESCO Gandhi Award – Ameen Nayfeh’s 200 Meters
Indian Personality of the Year Award – Biswajit Chatterjee
മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും പ്രശസ്തി പത്രവുംആണ് പുരസ്ക്കാരം. മികച്ച സംവിധായകന് രജത മയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്കാരം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് മേളയിലെ സമാപന ചിത്രം.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുണ്ടായിരുന്നത് . കൃപാല്‍ കലിതയുടെ ബ്രിഡ്ജ്, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍, ഗണേശ് വിനായകന് സംവിധാനം ചെയ്ത തേന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍. പോര്‍ച്ചുഗല്‍, ഇറാന്, ഡെന്മാര്ക്ക്, ഫ്രാന്‍സ്, തയ്വാന്, സ്പെയിന്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു മറ്റ് എന്‍ട്രികള്‍. മത്സരവിഭാഗത്തില്‍ മലയാള ചിത്രങ്ങളുണ്ടായിരുന്നില്ല.
കോവിഡ് പശ്ചാത്തലത്തില്‍ ഹൈബ്രിഡ് രീയിലാണ് മേള സംഘടിപ്പിച്ചത്. ഇക്കുറി 2,500 പേര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ സിനിമ കാണാനുള്ള അവസരം ഒരുക്കിയത്. വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലും ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മാസ്റ്റര്‍ ക്ലാസ്, ഇന്‍കോണ്‍വര്‍സേഷന്‍ വിഭാഗങ്ങള്‍ ഓണ്‍ലൈനില്‍ കാണാനും അവസരമൊരുക്കിയിരുന്നു.
ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന് പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്ശന്, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലദേശ്) എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഈ പട്ടികയില്‍ ഇടം നേടിയിരുന്നു.
പ്രദീപ് കാളിപുറം സംവിധാനം ചെയ്ത 'സേഫ്', ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്', ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ച സിനിമകള്‍. ശരണ്‍ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.