സി എന്‍ എ-
കൊച്ചി:
മലയാളത്തിന്റെ ഇതിഹാസ നടന് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കുടുംബത്തോടൊപ്പം എഴുപതാം പിറന്നാളാഘോഷിക്കാനാണ് തീരുമാനം.
1951 ജനുവരി അഞ്ചിന് തിരുവനന്തപുരം ജഗതിയില്‍ ജഗതി എന്‍ കെ ആചാരിയുടേയും പ്രസന്നയുടേയും മകനായി ജനിച്ചു. ജഗതി എന്‍ കെ ആചാരി തിരക്കഥ എഴുതിയ 'അച്ഛനും മകനും' എന്ന സിനിമയില്‍ മൂന്നാം വയസ്സില്‍ മുഖംകാണിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെ കലാരംഗത്തുവന്ന അദ്ദേഹം തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. പിന്നീട് തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍നിന്നും ബോട്ടണിയില്‍ ബിരുദം നേടിയതിനു ശേഷം ചെന്നൈയില്‍ മെഡിക്കല്‍ റെപ്രസന്റിറ്റീവായി ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ അഭിനിക്കാന്‍ അവസരം ലഭിക്കുന്നത്.
1974 ലില്‍ എം ടി തിരക്കഥയെഴുതി കെ എസ് സേതുമാധവന് സംവിധാനം ചെയ്ത 'കന്യാകുമാരി' എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചു.
'ചട്ടമ്പിക്കല്യാണി' എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അമ്പിളിയുടെ നക്ഷത്രം ഉദിച്ചു. പിന്നീട് നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1500ളം സിനിമകളില്‍ അഭിനയിച്ചു.
മലയാള സിനിമയില്‍ 'ഹാസ്യ സാമ്രാട്ട്' എന്ന ബഹുമതി നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹനായത്. ഇതിന് പുറമെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
2012 മാര്‍ച്ച് 10ന് ദേശീയപാതയില്‍ മലപ്പുറം തേഞ്ഞിപ്പലത്തിനടുത്തുള്ള പാണാമ്പ്ര വളവിലുണ്ടായ വാഹനാപകടത്തിലെ പരിക്കാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് തടസ്സമായത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കുശേഷവും പൂര്‍ണാമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അതേസമയം അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിക്ക് യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അദ്ദേഹം മടങ്ങി എത്താന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത മകന് രാജ് കുമാര്‍ അറിയിച്ചു.
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് സിനിമ ന്യൂസ് ഏജന്‍സിയുടെ പിറനാള് ആശംസകള്‍.