സി എന്‍ എ-
കൊച്ചി:
തിരക്കഥാകൃത്തും സംവിധായകനുമായ RJ ഷാന്‍, തന്റെ പുതിയ സംരംഭത്തിന്റെ റിലീസിനോടുടനുബന്ധിച്ചു എഴുതിയ കുറിപ്പ്.
പ്രിയപെട്ടവരെ...
'ഹൗ ഓള്‍ഡ് ആര് യു' എന്ന ചിത്രത്തില്‍ മഞ്ജു വാരിയര്‍ എന്ന പ്രതിഭയുടെ തിരിച്ചു വരവിലെ ആദ്യ ഷോട്ടിന് ക്ലാപ് അടിച്ചു കൊണ്ടാണ് ഞാന്‍ എന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
അതിനും വര്‍ഷങ്ങള്‍ മുമ്പ്,
അഭിനയിക്കാന്‍ ആഗ്രഹിച്ചു അവസരം ചോദിച്ചു പോയപ്പോള്‍, 'നിന്റെ കയ്യില്‍ കഥയുണ്ടോ?' എന്നാണു 'BEST ACTOR' സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് എന്നോട് ആദ്യം ചോദിച്ചത്.
പിടിച്ചു നിക്കാനായി ഞാന്‍ പറഞ്ഞ 'കള്ള കഥകള്‍' കേട്ട്, എന്നെ തളര്‍ത്താതെ, 'നീ സിനിമയിലേക്ക് വരണം' എന്ന് എന്നോട് ആദ്യം പറഞ്ഞതും മാര്ട്ടിന് ചേട്ടന് ആണ്.
പിന്നീട്, കൂടെ കൂട്ടി സിനിമയെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത് അന്‍വര്‍ റഷീദ് ആണ്. ഫിലിം സ്കൂളില്‍ പഠിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ചതും അന്‍വറിക്ക ആണ്.
ഒടുവില്‍ സിനിമ എന്ന കടലിലേക്ക് ഒരു കടലാസ് കപ്പലെങ്കിലും ഇറക്കാന്‍ എനിക്ക് ഊര്‍ജ്ജം തന്നത് തിരക്കഥകൃത് സഞ്ജയ് ചേട്ടന് ആണ്.
അദ്ദേഹം ആണ് ഒരു വൈകുന്നേരം റോഷന് ആന്‍ഡ്രൂസ് എന്ന റോഷന് സര്ലേക്ക് എന്നെ എത്തിക്കുന്നത്.
അവിടെ വെച്ചാണ്, പിന്നീട് എന്റെ സിനിമ ജീവിതത്തില്‍ നിര്‍ണായക പങ്കു വഹിച്ച കൂട്ടുകാരന് (ഇന്ന് സംവിധായകന്) ആന്റണി സോണിയെ പരിചയപ്പെടുന്നത്.
ഒരു മുറിയില്‍ ഒരുമിച്ചു ഉറക്കമൊഴിച്ചുള്ള രാത്രികളില്‍, ഷൂട്ടിംഗ് ബ്രേക്കുകളില്‍, റോഷന് സാറുടെ ചീത്ത വിളികള്‍ക്കിടയില്‍ ഞങ്ങള്‍ രണ്ടു assistant directors കഥകള്‍ മെനയുകയായിരുന്നു.
'ഹൗ ഓള്‍ഡ് ആര് യു' എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി സിനിമ ചെയ്യാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങള്‍.
സിനിമ അങ്ങനെ ആണ്, നമ്മള് ഓടുമ്പോള്‍ നമ്മളെക്കാള്‍ വേഗത്തില്‍ നമുക്ക് മുന്നേ ഓടും. ഇടയ്ക്കു തോന്നും ബസ് ആണ്, ചാടി കയറാം. ചിലപ്പോള്‍ തോന്നും , പ്ളെയിന്‍ ആണ് ചാടി പിടിക്കാന്‍ ഒരിക്കലും എത്തില്ല.
പക്ഷെ, അടങ്ങാത്ത ആഗ്രഹം ആകസ്മികതയുടെ രൂപത്തില്‍ നമുക്കു വഴികാട്ടി ആകും.
'Nothing is an accident in a movie, everything is created' എന്ന് ഫിലിം സ്കൂളില്‍ പഠിപ്പിച്ചതു ഓര്‍ക്കുന്നു. പക്ഷെ സിനിമ, ജീവിതത്തില്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കാത്ത ഒരു പാഠം ഉണ്ട്.. All accidents are connected in life!
ഞാന്‍ ഷനൂബിനെ (Shanoob Karuvath) പരിചയപ്പെടുന്നതും, അയാളുടെ 'മുരുഗന്' എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കുകയും, അത് ആ വര്‍ഷം ഒരുപാട് അവാര്‍ഡുകള്‍ സ്വന്തമാക്കുകയും, ഒരിക്കല്‍ അതുകണ്ടു ജയസൂര്യ എന്ന നടന്, 'നിന്റെ അടുത്ത ഷോര്‍ട് ഫിലിം ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെടാ' എന്ന് പറഞ്ഞതും, അങ്ങനെ 'മൂന്നാമിടം' എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നതും ഒക്കെ, ഇതുപോലെ കാലം കണ്ണികള്‍ ആയി കൂട്ടി ചേര്‍ത്ത 'ആക്സിഡന്റ്'കളില്‍ കൂടിയാണ്.
ഒരു നടനാവാന്‍ ആഗ്രഹിച്ചു, അഭിനയിക്കാന്‍ വേണ്ടി നിവര്‍ത്തികേട് കാരണം എഴുത്തുകാരനായ ഒരാള്‍ ആണ് ഞാന്‍.
'മൂന്നാമിടം' എഴുതുന്നത് വരെ ഒരു ചെറുകഥ പോലും ഞാന്‍ ജീവിതത്തില്‍ എഴുതുയിട്ടില്ല.
അത് ഒരു തുടക്കം ആകണം എന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷെ മൂന്നാമിടം എന്റെയും സോണിയുടെയും ജീവിതം മാറ്റി.
പ്രതീക്ഷകളുടെ ഇല്ല്യൂമിനേഷന്‍ ബള്‍ബുകള്‍ കത്തിച്ചു കൊണ്ട് മലയാള സിനിമയിലെ പല ഇല്ലുമിനാറ്റികളും സിനിമ ചെയ്യാന്‍ ഉള്ള വാഗ്ദാനവുമായി ഞങ്ങളെ മോഹിപ്പിച്ചു. അവര്‍ക്കൊന്നും കൊടുക്കാന്‍ ഞങ്ങളുടെ കയ്യില്‍ ഒരു കഥയില്ല.
മനുഷ്യന്റെ ഉള്ളിലെ 'ആശ'ക്കൊരു അഹങ്കാരമുണ്ട്, അവന് നടക്കും വരെ ആശിച്ചു കൊണ്ടിരിക്കും.
അങ്ങനെ സിനിമ കഥകള്‍ പലതും തിരഞ്ഞും പറഞ്ഞും ഒടുവില്‍ ഞങ്ങള്‍, 'സൈറാബാനു'വിലെത്തി. ജീവിതം വീണ്ടും മാറി.
പണ്ട് ഞാന്‍ പഠിച്ച ഫിലിം സ്കൂള്‍ മുറികളില്‍ ഒന്നില്‍, ഒരു ജര്‍മന്‍കാരി മദാമ്മ അദ്ധ്യാപിക ഞങ്ങള്‍ ഭാവി സംവിധായകരോട് ചോദിച്ച ഒരു ചോദ്യമുണ്ട്, 'എന്താണ് 'കഥ' !?' .
ഒരു വരിയില്‍ ഈ ചോദ്യത്തിന് എന്ന് ഒരു ഉത്തരം കണ്ടു പിടിക്കുന്നുവോ അന്ന് നിങ്ങള്‍ സിനിമയിലെത്തും.
അന്ന് മുതല്‍ ആ ചോദ്യത്തിന് ഞങ്ങള്‍ ഓരോരുത്തരും ഉത്തരം തപ്പി നടന്നിരുന്നു. പലരും പലതും കണ്ടെത്തി, പക്ഷെ ഉത്തരം മാത്രം കണ്ടെത്തിയില്ല.
ഒടുവില്‍ graduation ക്ലാസ്സിലെ അവസാന ദിവസം, അവര്‍ അതിനു ഒരു ഉത്തരം പറഞ്ഞു. അന്നാണ് ഞാന്‍ തീരുമാനിച്ചത്. 'ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു'.
നാളെ ആ സ്വപ്നം നിറവേറുന്ന ദിവസമാണ്.
സിനിമ സ്വപ്നം കാണുന്നവന്റെ മാത്രം കലയല്ല. മറ്റൊരുവന്റെ സ്വപ്നത്തിനു കൂടെ നിക്കുന്നവന്റെ കൂടി കലയാണ്. ഒപ്പം നിന്നവരും ഒരുമിച്ചു ഓടിയവരും ഒരുപാട് പേരുണ്ട്. പേരെടുത്തു പറയാനും പറയാതിരിക്കാനും പറ്റാത്ത ഒരുപാട് പേര്. അതില്‍ ഒരാളുടെ പേര് പറയാം.
പണ്ട്, വര്‍ഷങ്ങള്‍ മുമ്പ് പാലക്കാട് ചിറ്റൂര്‍ സൗദംബിക തിയേറ്ററില്‍ മാറ്റിനിക്ക് പുറത്തു ടിക്കറ്റ് കീറാന്‍ നിന്ന ഒരു പയ്യന് ഉണ്ടായിരുന്നു. മലയാളത്തിലെ അന്നത്തെ പല ഹിറ്റ് സിനിമകളുടെയും തുടക്കം അവന് കണ്ടിട്ടില്ല, കേട്ടിട്ടേ ഉള്ളു.
ടിക്കറ്റ് കീറി കഴിഞ്ഞാല്‍ അവന് ഓടും, പ്രൊജക്ടര്‍ റൂമിലേക്ക്. റീലുകള്‍ മാറുന്നതും, സീനുകള്‍ മാറുന്നതും കൗതുകത്തോടെ അവന് ആ പഴയ സിനിമ കൊട്ടകയുടെ ഇഷ്ടിക മതിലിന്റെ ഓട്ടയിലൂടെ എത്തിനോക്കി കാണുമായിരുന്നു, എന്റെ 'അച്ഛന്'.
അച്ഛന് ഇന്ന് വരെ താന്‍ ഒരു സിനിമാക്കാരനാവണം എന്ന് ആഗ്രഹിച്ചിരുന്നതായി എന്നോട് പറഞ്ഞിട്ടില്ല. വീട്ടില്‍ ഇടയ്ക്കു അഭിനയിച്ചു കാണിക്കുമെങ്കിലും, കുറിക്കു കൊള്ളുന്ന ഹ്യൂമര്‍ സെന്‍സില്‍ കൗണ്ടര്‍ അടിക്കുമെങ്കിലും, ഒരു ഗൗരവക്കാരനാണ് എന്നും അച്ഛന്.
പക്ഷെ, രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ദുബായില്‍ നിന്ന് വരുമ്പോള്‍, ഒരു പഴയ സെക്കന്റ് ഹാന്‍ഡ് ബജാജ് സ്കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി, എന്നെയും ചേട്ടനെയും സിനിമയ്ക്കു കൊണ്ട് പോകും.. കാശ് കൊടുത്തു ടിക്കറ്റ് എടുത്താലും, ഏതോ മറക്കാത്ത പഴയ ശീലം പോലെ, കൗണ്ടറിന്റെ പുറകിലെ പടികെട്ടു കേറി ഞങ്ങളെ പ്രൊജക്ടര്‍ റൂമിലേക്ക് കൊണ്ട് പോകും. മിട്ടായി ഭരണിയുടെ വലിപ്പമുള്ള എന്നെ പൊക്കി പിടിച്ചു ആ ഓട്ടയിലൂടെ സിനിമ കാണിച്ചു തരുമായിരുന്നു. അങ്ങനെ ആണ് ഇരുട്ടില്‍ വെളിച്ചം വീഴുന്ന അത്ഭുത കലയെ ഞാന്‍ ആദ്യം കണ്ടത്.
ഇന്ന് ഇതെല്ലാം പറയാന്‍ പ്രത്യേകിച്ചു കാരണം ഒന്നും ഇല്ല.
'സൈറാബാനുവിലൂടെ' സ്വന്തമായി സിനിമ ചെയ്തു, പുതിയ സിനിമകള്‍ എഴുതാനും സംവിധാനം ചെയ്യാനും കരാറുകള്‍ ഒപ്പിട്ടു കാത്തിരിക്കുന്നു.
'സിനിമ' എന്ന ഒരു സ്റ്റേഷനിലും നിര്‍ത്താത്ത ട്രെയിനിന് പുറകില്‍ ഓടുമ്പോള്‍.. കുതിച്ചിട്ടും കിതച്ചിട്ടും ഓടി ഓടി പത വന്നിട്ടും ഓട്ടം നിര്‍ത്താത്ത ഒരുപാട് പേര്ക്കിടയില് ഒരു ജനറല്‍ കംപാര്‍ട്മെന്റ് ടിക്കറ്റ് പോലും എടുക്കാതെയാണ് ഞാന്‍ യാത്ര ചെയ്യുന്നത്.
നാളെ ഞാന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ റിലീസ് ആണ്. 'ഫ്രീഡം @ മിഡ്നൈറ്റ്', ഇത് മറ്റൊരു ആകസ്മികതയുടെ തുടക്കമാണ്.
കാണണം. ഇത് ഞങ്ങള്‍ക്ക് വെറും ഒരു ഹ്രസ്വ ചിത്രമല്ല, ഞങ്ങളില്‍ പലരുടെയും ജീവിതത്തിലെ നിര്‍ണായകമായ തീരുമാനമാണ്, വഴിത്തിരിവാണ്.
ഇഷ്ടപെടുന്നവന് കഷ്ടപെടാനും കഷ്ടപെടുന്നവന് ഇഷ്ടപ്പെടാനും മാത്രമുള്ള കല, 'സിനിമ'.
സ്നേഹത്തോടെ,
ഷാന്‍