മുരളി കൈതാരം-
കൊച്ചി:
ചില ജീവിതങ്ങള്‍ അങ്ങിനെയാണ് ജീവിച്ചിരിക്കുമ്പോള്‍ പലപ്പോഴും അവഗണിക്കപ്പെട്ടവര്‍ അവരുടെ മരണശേഷം ആഘോഷിക്കപ്പെടും. ജീവിച്ചിരുന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെ കയ്പ്പേറിയ ദുരനുഭവങ്ങള്‍ ധാരാളമേറ്റുവാങ്ങിയ ഒരാളാണ് പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രന് മാസ്റ്റര്‍. സ്വന്തം ഈണം മറ്റൊരാളുടെ പേരില്‍ കേള്‍ക്കേണ്ടി വരിക. സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ ഒരു പ്രമുഖ നടന്, അദ്ദേഹത്തിന് ഒരു ചിത്രം നിര്‍മ്മിക്കാന്‍ സൗജന്യമായി ഡേറ്റ് നല്‍കുക (അതും അടുത്ത 10 വര്‍ഷം വരെ ഡേറ്റ് ഇല്ലാത്ത സമയത്ത്) ഈ ഡേറ്റുമായി തന്റെ പ്രിയ സംവിധായകനെ സമീപിക്കുക. ആ നടന്റെ ഡേറ്റാണെന്നറിഞ്ഞതോടെ സംവിധായകന് പിന്മാറിയെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ പിന്നീടുള്ള ചിത്രങ്ങളില്‍ നിന്നും മാഷിനെ ഒഴിവാക്കുക കൂടി ചെയ്തു. അങ്ങിനെ സഹപ്രവര്‍ത്തകരില്‍ നിന്നും ഒട്ടേറെ അപ്രിയ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ ആള് എങ്കിലും സ്വന്തം കഴിവിലുള്ള ഉത്തമ വിശ്വാസം കൊണ്ട് മരണം വരെ ഫീല്‍ഡില്‍ പിടിച്ചു നിന്നു. അദ്ദേഹത്തിന്റെ വിയോഗശേഷം അവഗണിച്ചവരും പുച്ഛിച്ചവരും മാഷെ ആഘോഷിച്ചു. അതിനു കാരണം: ഒരു സംശയവും വേണ്ട അദ്ദേഹത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ആരാധകരുടെ പ്രതികരണം കണ്ട് വിഭ്രമിക്കപ്പെട്ടു തന്നെയാണ്. മലയാളത്തിലെ പല പ്രഗത്ഭ സംഗീത സംവിധായകരും അരങ്ങൊഴിഞ്ഞപ്പോഴും ഇല്ലാത്ത ആദരം ഈ ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ഒരു നേരമെങ്കിലും രവീന്ദ്രസംഗീതത്തെപ്പറ്റി പറയാതെയോ കേള്‍ക്കാതെയോ ഒരു സംഗീതാസ്വാദകന്റെ ഒരു ദിവസം കടന്നു പോകുന്നില്ലാ എന്നു മാത്രമല്ല അര ലക്ഷത്തോളം മെമ്പര്‍മാരുള്ള 'രവീന്ദ്രസംഗീതം' എന്ന FB കൂട്ടായ്മയും അദ്ദേഹത്തിനു മാത്രം സ്വന്തം. മറ്റൊരു സംഗീത സംവിധായകനും ലഭിച്ചിട്ടില്ലാത്ത ഈ സ്വീകാര്യത ആ സംഗീതജ്ഞന്റെ കഴിവിനുള്ള അംഗീകാരം തന്നെ. ഏറ്റവും നല്ല സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ജൂറിയുടെ പ്രത്യേക പരാമര്ശത്തിലൊതുക്കി ചിലര്‍ ആശ്വാസം കൊണ്ടപ്പോള്‍ ശ്രീകുമാരന്‍ തമ്പി മാത്രമാണ് അന്ന് ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചത്. മലയാള ചലച്ചിത്ര സംഗീതത്തിന് 'രവീന്ദ്രസംഗീതം' എന്നൊരു ശാഖ തന്നെ സൃഷ്ടിച്ച ആ സംഗീത സാര്‍വഭൗമന്റെ ജന്മദിനമാണിന്ന്.